December 25, 2022
December 25, 2022
ബിലാൽ ശിബിലി
വാർസോ :ആരാധകരെ ആവേശത്തിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തിയ അർജന്റീന,ഫ്രാൻസ് ഫൈനൽ മത്സരത്തിലെ ഒരു ഗോളിനെ കുറിച്ചുള്ള വിവാദം തുടരുന്നതിനിടെ വിശദീകരണവുമായി കളി നിയന്ത്രിച്ച പോളിഷ് റഫറി ഷിമന്‍ മാഴ്സിനിയാക്ക് തന്നെ രംഗത്തെത്തി. എക്സ്ട്രാ ടൈമിൽ അർജന്റീനയെ മുന്നലെത്തിച്ച മെസ്സിയുടെ ഗോളിനെ ചൊല്ലിയാണ് വിവാദം മുറുകുന്നത്. ഫ്രാൻസ് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിന്റെ ഒരു രക്ഷപ്പെടുത്തലിൽ നിന്ന് ലഭിച്ച പന്ത് മെസി ഗോൾ വര കടത്തുകയായിരുന്നു. താരം ഓഫ്സൈഡ് ആയിരിക്കുമെന്ന് ചിലരെങ്കിലും കരുതിയിരുന്നെങ്കിലും വാർ പരിശോധനയിൽ അല്ലെന്ന് വ്യക്തമായിരുന്നു.
ലിയോണൽ മെസിയുടെ ആ ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്നാണ് ചിലർ വാദിക്കുന്നത്. അർജന്റീന നായകൻ ഗോളിലേക്ക് ഷോട്ട് എടുക്കുമ്പോൾ തന്നെ കുറച്ച് അർജന്റീന താരങ്ങൾ സൈഡ് ലൈൻ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇതിനുള്ള വീഡിയോ തെളിവുകളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഗോൾ നേടുമ്പോൾ മൈതാനത്ത് അധികമായി ഒരാൾ ഉണ്ടായിരുന്നുവെന്ന് ഒരു ഗോൾ വീണതിന് ശേഷം കളി പുനരാരംഭിക്കുന്നതിന് മുമ്പായി റഫറി മനസിലാക്കിയാൽ ആ ഗോൾ അനുവദിക്കരുതെന്നുള്ള ഫിഫ നിയമമാണ് മെസിയുടെ ഗോളിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, ഇപ്പോൾ മത്സരം നിയന്ത്രിച്ച പോളിഷ് റഫറി ഷിമന്‍ മാഴ്സിനിയാക്ക് ഈ വിഷയത്തിൽ മറുടി പറഞ്ഞിരിക്കുകയാണ്. ചോദ്യം ഉയർന്നതോടെ മൊബൈൽ എടുത്ത ഷിമന്‍ മാഴ്സിനിയാക്ക് എംബാപ്പെ നേടിയ ഒരു ഗോളിന്റെ വീഡിയോ ആണ് കാണിച്ചത്. ഫ്രഞ്ചുകാർ എന്തുകൊണ്ട് ഈ ചിത്രം പരാമർശിക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. എംബാപ്പെ ഒരു ഗോൾ നേടുമ്പോൾ ഏഴ് ഫ്രഞ്ച് താരങ്ങൾ മൈതാനത്തുള്ളതായി കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എംബാപ്പെ എക്സ്ട്രാ ടൈമിൽ പെനാൽറ്റിയിലൂടെ ഗോൾ നേടുമ്പോഴാണ് ഏഴോളം ഫ്രഞ്ച് താരങ്ങൾ അധികമായി മൈതാനത്തുണ്ടായിരുന്നത്.
അതേസമയം,ഫൈനലിൽ തനിക്ക് തെറ്റുപറ്റിയതായി ഷിമന്‍ മാഴ്സിനിയാക്ക് തന്നെ സമ്മതിച്ചുവെന്ന അവകാശ വാദവുമായി ഫ്രഞ്ച് ചാനലായ സ്‌പോർട് പി.എല്ലും രംഗത്തെത്തി.
"തീർച്ചയായും, ഈ ഫൈനലിൽ പിഴവുകൾ ഉണ്ടായിരുന്നു," അദ്ദേഹം സ്‌പോർട്സ് പി. എല്ലിനോട് കുറ്റസമ്മതം നടത്തിയതായുള്ള വാർത്ത ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങൾ വരെ നൽകിയിട്ടുണ്ട്..മാർക്കോസ് അക്യൂനയുടെ മോശം ടാക്ലിങ്ങിന് ശേഷം താൻ ഫ്രഞ്ച് പ്രത്യാക്രമണം തടസ്സപ്പെടുത്തിയതായും ഫൗൾ ചെയ്യപ്പെട്ട കളിക്കാരൻ വിശ്രമിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഭയപ്പെട്ടതിനാലാണ് ഫ്രീ കിക്ക് വിളിച്ചതെന്നും സ്‌പോർട്സ് പിഎൽ റിപ്പോർട്ട് ചെയ്തു.
ഇതുപോലുള്ള ഒരു ഗെയിമിൽ ഇത്തരം തെറ്റുകൾ സ്വഭാവികമാണെന്നും, എന്നാൽ വലിയ തെറ്റുകളൊന്നും സംഭവിച്ചില്ല എന്നതാണ് പ്രധാന കാര്യമെന്നും അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക