March 07, 2020
March 07, 2020
റിയാദ് : സൗദി രാജാവിന്റെ സഹോദരന്‍ ഉള്‍പ്പെടെ രാജകുടുംബത്തിലെ മൂന്ന് പ്രമുഖരെ സൗദി ഭരണകൂടം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ രാജ്യത്ത് ശക്തമായ സ്വാധീനമുള്ളവരാണ്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരമാണ് അറസ്‌റ്റെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ അറസ്റ്റിന്റെ കാരണം വ്യക്തമല്ല.സഊദി ഭരണാധികാരിയുടെ ഇളയ സഹോദരന്‍ പ്രിന്‍സ് അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ്, മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നാഇഫ്, രാജകുടുംബാംഗമായ നവാഫ് ബിന്‍ നായിഫ് എന്നിവരാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ ഇളയ പുത്രനാണ് പ്രിന്‍സ് അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ്. ഭരണകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കിടയില്‍ പരക്കെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. സഊദി മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന മുഹമ്മദ ബിന്‍ നാഇഫ് 2017 മുതല്‍ വീട്ടുതടങ്കലിലാണ്. മുഖംമൂടി ധരിച്ച് കറുത്ത വേഷമണിഞ്ഞാണ് ഗാര്‍ഡുകള്‍ രാജകുടുംബാംഗങ്ങളുടെ വസതികളില്‍ എത്തിയതെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ഇവര്‍ക്കെതിരെയുള്ളതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം,അറസ്റ്റിനെ കുറിച്ച് സൗദി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ സ്വാധീനമുറപ്പിക്കാൻ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് അറസ്റ്റെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2017ല്‍ സഊദി രാജകുടുംബത്തിലെ ഒരു ഡസനിലധികം പ്രമുഖരെ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. 2016ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശാിയായി പ്രഖ്യാപിച്ചിതിന് പിന്നാലെ ഭരണത്തില്‍ ശക്തമായ ഇടപെടലാണ് അദ്ദേഹം നടത്തുന്നത്.