July 16, 2022
July 16, 2022
മസ്കത്ത്: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
നിലവില്‍ ഇന്ത്യന്‍ തീരപ്രദേശമായ ഗുജറാത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് വരുംദിവസങ്ങളില്‍ ഒമാന്‍ കടലിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങുന്നതിനാല്‍ ഉഷ്ണമേഖല ന്യൂനമര്‍ദമായി മാറും. ഇതിന്‍റെ ആഘാതം ഞായറാഴ്ച മുതല്‍ വിവിധ ദിവസങ്ങളില്‍ ഒമാനെ ബാധിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മസ്‌കത്ത്, തെക്ക്-വടക്ക് ശര്‍ഖിയ, അല്‍ വുസ്ത, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മുസന്ദം ഗവര്‍ണറേറ്റുകള്‍, അല്‍ഹജര്‍ പര്‍വതങ്ങളിലും സമീപപ്രദേശങ്ങളുമുള്‍പ്പെടെ ഒമാന്‍റെ ഭൂരിഭാഗം സ്ഥലങ്ങളിലും വരുംദിവസങ്ങളില്‍ മഴ പെയ്തേക്കും.
കനത്ത കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ കോരിച്ചൊരിയുക. വിവിധ പ്രദേശങ്ങളില 20മുതല്‍ 80 മീ.മീറ്റര്‍വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 30 മുതല്‍ 80 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റിന്‍റെ വേഗത. പൊടിക്കാറ്റ് ഉയരുന്നതിനാല്‍ ദൂരക്കാഴ്ചയേയും ബാധിച്ചേക്കും. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ ഒമാന്‍റെ തീരപ്രദേശങ്ങളില്‍ തിരമാലകള്‍ നാലുമീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മുന്‍കരുതലുകള്‍ എടുക്കണമെന്നും വാദികള്‍ നിറഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ മുറിച്ച് കടക്കരുതെന്നും കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്തിന്റെ വിവിധ മേഖലകളില്‍ കഴിഞ്ഞദിവസവും മഴ ലഭിച്ചു. മഹ്ദ, ദങ്ക്, ബുറൈമി, നിസ്‌വ, യങ്കല്‍, വാദി ഇജ്‌റാന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക