August 02, 2022
August 02, 2022
മസ്കത്ത്: മസ്കത്തില്‍ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ ഉടുവസ്ത്രങ്ങൾ അഴിപ്പിച്ച് ദേഹപരിശോധന നടത്തിയതായി പരാതി.ശരീരത്തിൽ സ്വര്‍ണം കടത്തുന്നതായി സന്ദേശം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രക്കാരനെ പരിശോധിച്ചത്.എന്നാൽ മണിക്കൂറുകളോളം പിടിച്ചുനിർത്തി നടത്തിയ പരിശോധനയില്‍ സ്വര്‍ണമൊന്നും കണ്ടെത്താന്‍ കഴിയാതെവന്നതോടെ ക്ഷമാപണം നടത്തി വിട്ടയക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി മസ്കത്തില്‍നിന്ന് കണ്ണൂരിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് വിമാനത്താവളത്തില്‍ ദുരനുഭവമുണ്ടായത്. ശനിയാഴ്ച രാത്രി നടക്കുന്ന ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മത്രയിലെ ഷോപ്പില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ സ്വദേശി വെള്ളിയാഴ്ച നാട്ടിലേക്ക് വിമാനം കയറിയത്. കണ്ണൂര്‍ വിമാനത്താവളത്തിലെ മെറ്റല്‍ ഡിറ്റക്ടറിലൂടെ കടക്കുമ്ബോള്‍ ബീപ് ശബ്ദം കേട്ടതോടെയാണ് പരിശോധനക്കായി കൊണ്ടുപോയത്. തുടര്‍ന്ന് ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സംശയിച്ച് വിവസ്ത്രനാക്കി പരിശോധിക്കുകയായിരുന്നു. യന്ത്രത്തിന്‍റെ തകരാറാണ് തന്നെ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയതെന്ന് യാത്രക്കാരന്‍ പറയുന്നു. മലയാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥന് കാര്യം മനസ്സിലായിട്ടും വീഴ്ച മറയ്ക്കാനായി ഉത്തരേന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ നടത്തി പ്രയാസമുണ്ടാക്കിയതെന്നും ഇയാള്‍ പറയുന്നു. പിന്നീട് സംശയകരമായി ഒന്നും കണ്ടെത്താത്തതിനാല്‍ ക്ഷമാപണം നടത്തി പറഞ്ഞുവിടുകയും ചെയ്തു. ഒരു ഗ്രാം സ്വര്‍ണം പോലും ഇല്ലാതെ നാട്ടില്‍ പോയ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചതായി ഇദ്ദേഹം പറയുന്നു. വാട്സ്‌ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയെല്ലാം തുറന്ന് പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്
വാർത്തകളും പരസ്യങ്ങളും അറിയിക്കാനും മറ്റു സംശയങ്ങൾക്കും നേരിൽ വിളിക്കാം-+974 33450 597