March 26, 2024
March 26, 2024
ന്യൂയോര്‍ക്ക്: ഗസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കി യു.എന്‍ രക്ഷാ സമിതി. ആദ്യമായാണ് രക്ഷാ സമിതിയില്‍ വെടിനിര്‍ത്തല്‍ പ്രമേയം പാസാകുന്നത്. എന്നാല്‍ വോട്ടെടുപ്പില്‍ നിന്ന് വീറ്റോ ചെയ്യാതെ അമേരിക്ക വിട്ടുനിന്നു. 15 അംഗരാജ്യങ്ങളിൽ 14 അംഗങ്ങളും അനുകൂല നിലപാടെടുത്തതോടെയാണ് പ്രമേയം പാസായത്. അൽജീരിയയുടെ നേതൃത്വത്തിൽ പത്തു രാജ്യങ്ങൾ ചേർന്നാണ് പ്രമേയം തയ്യാറാക്കി അവതരിപ്പിച്ചത്.
നീണ്ടതും സ്ഥിരവുമായ വെടിനിർത്തലിലേക്ക് താത്കാലിക വെടിനിർത്തൽ നയിക്കണമെന്നാണ് പ്രമേയം ആഹ്വാനം ചെയ്യുന്നത്. ബന്ദികളെയെല്ലാം വിട്ടയക്കണമെന്നും ഹമാസിനോട് പ്രമേയം ആവശ്യപ്പെടുന്നുണ്ട്. ഫലസ്തീനികൾ വളരയേറെ അനുഭവിച്ചു. ഈ രക്തച്ചൊരിച്ചിൽ ഏറെ നീണ്ടുപോയിരിക്കുന്നു. ഇനിയും വൈകും മുമ്പ് അതവസാനിപ്പിക്കുക എന്നത് നമ്മുടെ കടമയാണെന്ന് വോട്ടെടുപ്പിനുശേഷം അൽജീരിയയുടെ യു.എൻ. സ്ഥാനപതി അമർ ബെന്ദ്യാമ പറഞ്ഞു.
യു.എന്‍ പ്രമേയം വീറ്റോ ചെയ്തില്ലെങ്കില്‍ യു.എസിലെ നയതന്ത്രജ്ഞരെ പിന്‍വലിക്കുമെന്ന് അമേരിക്കയ്ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. നേരത്തെ യു.എന്‍ രക്ഷാ സമിതിയില്‍ അവതരിപ്പിച്ച നിരവധി വെടിനിര്‍ത്തല്‍ പ്രമേയങ്ങളാണ് അമേരിക്ക വീറ്റോ ചെയ്തത്. എന്നാൽ ഇസ്രയേലിന് അനുകൂലമായി അമേരിക്ക അവതരിപ്പിച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തിരുന്നു.
അതേസമയം യു.എന്‍ പ്രമേയത്തെ തള്ളി ഇസ്രയേല്‍ രംഗത്തെത്തി. രക്ഷാസമിതിയിൽ യു.എസ്. സ്വീകരിച്ച നിലപാട് ഇസ്രയേലിന്റെ യുദ്ധത്തെയും ജീവിച്ചിരിക്കുന്ന 130-ലേറെ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തെയും ബാധിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളെ വിട്ടയക്കാതെ വെടിനിർത്തൽ കരാർ സാധ്യമാക്കാമെന്ന് ഹമാസ് കരുതുമെന്നും അദ്ദേഹം പറഞ്ഞു.
യു.എസിലേക്കുള്ള ഇസ്രയേൽ പ്രതിനിധിസംഘത്തിന്റെ യാത്ര അദ്ദേഹം റദ്ദാക്കി. റഫയിൽ കരയുദ്ധം ഒഴിവാക്കാനുള്ള മാർഗം ആലോചിക്കാൻ പ്രതിനിധിസംഘത്തെ അയക്കണമെന്ന യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യർഥനപ്രകാരം പോകാനിരുന്നവരാണിവർ. ഗസയിലെ ആക്രമണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് ഇസ്രയേല്‍ പറഞ്ഞു. അവസാന ബന്ദിയും തിരിച്ചെത്തുന്ന വരെ ഫലസ്തീനിലെ സൈനിക നടപടി തുടരുമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ബെന്‍ ഗവീര്‍ പ്രതികരിച്ചു. പ്രമേയം വീറ്റോ ചെയ്യാതിരുന്ന അമേരിക്ക രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങിയെന്നും ബെന്‍ ഗവീര്‍ ആരോപിച്ചു.
അതേസമയം, വെടിനിർത്തൽ നടപ്പാകണമെങ്കിൽ ആദ്യം ഹമാസ് ബന്ദികളെ വിട്ടയക്കണമെന്ന് യു.എന്നിലെ യു.എസ്. സ്ഥാനപതി ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. രക്ഷാസമിതിയിലെ യു.എസിന്റെ നിലപാട് ഇസ്രയേലിനോടുള്ള നയത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F