September 20, 2023
September 20, 2023
മസ്കത്ത്: ഒമാനിൽ 32 പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ പ്രവാസികൾക്കും സൗജന്യമാക്കുന്നു. ഡെങ്കിപ്പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾക്ക് ഇനി മുതൽ വിദേശികൾ പണം നൽകേണ്ടി വരില്ല. പൊതുജനാരോഗ്യത്തിന് ഭീഷണിയായ ഇത്തരം രോഗങ്ങളുടെ ചികിത്സ സൗജന്യമാക്കുന്നത് മൂലം രോഗങ്ങൾ പടരുന്നത് തടയാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്.
ചികിത്സ സൗജന്യമാക്കുന്ന രോഗങ്ങളുടെ പട്ടിക ഒമാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. കോളറ, മഞ്ഞപ്പനി, മലേറിയ, എല്ലാ വിഭാഗത്തിലും പെട്ട ക്ഷയരോഗം, പ്ളേഗ്, ടെറ്റനസ്, അക്യൂട്ട് ഫ്ലാസിഡ് പാരാലിസിസ്, പേ വിഷബാധ, കുട്ടികളിലെ എയ്ഡ്സ്, ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടായ ശക്തമായ അണുബാധ, ഡിഫ്ത്തീരിയ, സാർസ്, കോവിഡ് മൂലം വന്ന കഠിനമായ ശ്വാസകോശ രോഗബാധ, കുഷ്ഠം, മെർസ്, ചിക്കൻപോക്സ്, വസൂരി, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലുള്ള ചുമ, എല്ലാ വിഭാഗത്തിലുംപെട്ട പകർച്ചപ്പനി, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ കാണുന്ന ന്യൂമോകോക്കസും സെറിബ്രോസ്പൈനൽ പനിയും, കരുവൻ, ബ്രുസെല്ല, ഡെങ്കിപ്പനി, മങ്കിപോക്സ്, ട്രക്കോമ,അഞ്ചാം പനി, റൂബെല്ല, ഹെപറ്റൈറ്റിസ് ഇ, ഹെപറ്റൈറ്റിസ് എ, തുടങ്ങിയവയാണ് ഈ പട്ടികയിൽ വരുന്ന രോഗങ്ങൾ. കൂടാതെ മറ്റുചില വിഭാഗങ്ങൾക്കും ചികിത്സ സൗജന്യമായിരിക്കും.
അതേസമയം, സാമൂഹിക സുരക്ഷ പട്ടികയിൽ ഉൾപെട്ടവർ, അംഗവൈകല്യമുള്ള സ്വദേശികൾ, സാമൂഹിക സുരക്ഷാ മന്ത്രാലയത്തിന്റെ കീഴിലുള്ള അനാഥകൾ, രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾ, സ്വദേശി ഗർഭിണികൾ, സ്വദേശികളായ ഹൃദ്രോഗികൾ, തടവുകാരുടെ കുടുംബങ്ങൾ, കാൻസർ രോഗികൾ, സ്കൗട്ട്സ് ആൻഡ് ഗൈസ്സ് തുടങ്ങിയവർക്കും ഫീസിന് ഇളവുണ്ടായിരിക്കും.
ന്യൂസ്റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G