March 18, 2024
March 18, 2024
തൃശ്ശൂര്‍: തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സിനിമാതാരം സുരേഷ് ഗോപിക്കായി കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ പല ഉന്നതരും ശ്രമിച്ചെന്നുള്ള കലാമണ്ഡലം ഗോപിയുടെ മകന്‍ രഘു ഗുരുകൃപയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെ രഘു ഫേസ്ബുക്കില്‍ നിന്ന് പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ സംഭവം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
തന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു പ്രശസ്ത ഡോക്ടര്‍ സുരേഷ് ഗോപിക്കായി അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആവശ്യം നിരസിച്ചെന്നും രഘു പോസ്റ്റില്‍ പറയുന്നു. പിന്നാലെ ആശാന് പത്മഭൂഷണ്‍ കിട്ടേണ്ടേ എന്ന് ഡോക്ടര്‍ ചോദിച്ചെന്നും രഘു ഫേസ്ബുക്ക് കുറിപ്പില്‍ വെളിപ്പെടുത്തി. അങ്ങനെ തനിക്ക് പത്മഭൂഷണ്‍ കിട്ടേണ്ടെന്ന് കലാമണ്ഡലം ഗോപി പറഞ്ഞതായും മകന്‍ കുറിപ്പില്‍ പറഞ്ഞു.
'ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി ആരും വീട്ടില്‍ കേറി സഹായിക്കണ്ട, ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക' - മകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചു.
അതേസമയം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചായായിരുന്നു. സംഭവത്തില്‍ വിമര്‍ശനങ്ങളും വ്യത്യസ്തമായ അഭിപ്രായങ്ങളും ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തി. കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഗോപിയാശാന് വേണ്ടി ഗുരുവായൂരപ്പന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. എന്നിരുന്നാലും സംഭവം അവിടേയും തീര്‍ന്നില്ല. ''ആ ഗോപിയല്ല, ഈ ഗോപി'' എന്ന പേരില്‍ രഘുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
അതിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി എസ് സുനില്‍കുമാര്‍ സിനിമാതാരവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ടൊവിനോ തോമസിനൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ചതും വിവാദമായി . താരത്തിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ നില്‍ക്കുന്ന ഫോട്ടോയാണ് സ്ഥാനാര്‍ത്ഥിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത് . അതേസമയം ടൊവിനോ അതൃപ്തി അറിയിച്ചതിന് പിന്നാലെ ഫോട്ടോ നീക്കം ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F