November 08, 2020
November 08, 2020
വാഷിംഗ്ടൺ : നാല്പത്തിയാറാമത് അമേരിക്കൻ പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡൻ അധികാരത്തിലേക്ക്... 20 ഇലക്ടറല്‍ കോളജ് വോട്ടുകളുള്ള പെന്‍സില്‍വേനിയയില്‍ ഫലം പ്രഖ്യാപിച്ചതോടെയാണ് അഞ്ചു ദിവസം നീണ്ട അനിശ്ചിതത്വം നീങ്ങിയത്. ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും.
അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുമായി വൈറ്റ് ഹൗസിലേക്കെത്തുന്ന പ്രസിഡന്റാകും ജോ ബൈഡന്‍. നിലവില്‍ 7.4 കോടിയിലേറെ വോട്ടുകളാണ് ബൈഡന് ലഭിച്ചിരിക്കുന്നത്. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളെന്ന റെക്കോര്‍ഡാണ് ബൈഡന്‍ മറികടന്നത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.
പെൻസിൽവേനിയയിൽ നാടകീയ ജയം നേടിയതോടെയാണ് ബൈഡന് 270 എന്ന മാന്ത്രിക സംഖ്യ മറികടക്കാനായത്. ചാഞ്ചാടി നിന്ന പെൻസിൽവേനിയ സ്റ്റേറ്റില്‍ വോട്ടെണ്ണലിന്റെ ആദ്യ ദിനത്തില്‍ ട്രംപിനായിരുന്നു ലീഡ്. തപാല്‍ വോട്ടില്‍ ട്രംപിനെ മലര്‍ത്തയടിച്ച ബൈഡന്‍ വൈറ്റ്ഹൌസില്‍ തന്റെ സ്ഥാനമുറപ്പിച്ചു. അതോടെ അമേരിക്കന്‍ മാധ്യമങ്ങള്‍ ബൈഡന്റെ വിജയം പ്രഖ്യാപിച്ചു.
അമേരിക്കയുടെ ലോക നേതൃപദവി തിരിച്ചു പിടിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. രാജ്യത്തെ ഒന്നിപ്പിക്കുന്ന പ്രസിഡന്റ് ആയിരിക്കുമെന്നും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുന്നതായും ജോ ബൈഡൻ പറഞ്ഞു.
രാജ്യം ജനാധിപത്യത്തിന്റെ അന്തസ് കാത്ത് സൂക്ഷിച്ചു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് അമേരിക്കൻ ജനത സമ്മാനിച്ചത്. തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടേയും പിന്തുണ ലഭിച്ചു. വംശീയത തുടച്ചു നീക്കി ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. ആക്രോശങ്ങൾ മാറ്റിവച്ച് ഒന്നിച്ച് പ്രവർത്തിക്കണം. ഡോണൾഡ് ട്രംപിന് വോട്ട് ചെയ്തവരെ നിരാശരാക്കില്ല. ശാസ്ത്രജ്ഞരുടെ പിന്തുണയോടെ കൊവിഡിനെ നേരിടുമെന്നും ജോ ബൈഡൻ പറഞ്ഞു.
ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്.
അതേസമയം ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ഡോണള്‍ഡ് ട്രംപ്.തിങ്കളാഴ്ച കോടതി നടപടികൾക്ക് തുടക്കമാകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.ഫലം അംഗീകരിക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ തന്നെയാണ് ട്രംപിന്റെ നീക്കം. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് തെളിയിക്കുന്നതിനുള്ള പ്രചാരണം അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.