June 15, 2021
June 15, 2021
മസ്കത്ത്: ഒമാനിൽ കോവിഡിന്റെ ഇന്ത്യൻ വകഭേദമായ ഡെൽറ്റ വൈറസുകൾ സ്ഥിരീകരിച്ചതിനു പിന്നാലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട്. രോഗികൾക്ക് ആശുപത്രികളില്‍ കിടക്ക ലഭിക്കാത്ത സാഹചര്യമുണ്ടെന്നും ബുദ്ധിമുട്ടേറിയ അവസ്ഥയാണ് നിലവിലുള്ളതെന്നും കോവിഡ് ഫീല്‍ഡ് ആശുപത്രി ഡയറക്ടര്‍ ഡോ.നബീല്‍ അല്‍ ലവാത്തി ഒമാന്‍ ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫീല്‍ഡ് ആശുപത്രിയുടെ ശേഷി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലയളവില്‍ 50 കിടക്കകള്‍ കൂടി കൂട്ടി. ഇതോടെ മൊത്തം കിടക്കകള്‍ 150 ആയി. 200 കിടക്കകള്‍ വരെയാക്കി ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടെ അഭാവം വിലങ്ങുതടിയാണ്. മെഡിക്കല്‍ ഉപകരണങ്ങള്‍ ആവശ്യത്തിനുണ്ട്. ആരോഗ്യപ്രവര്‍ത്തകരെ കൂടി ലഭിക്കുന്നപക്ഷം ഫീല്‍ഡ് ആശുപത്രിയുടെ ശേഷി വര്‍ധിപ്പിക്കുമെന്ന് ഡോ.നബീല്‍ പറഞ്ഞു.
ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളില്‍ ബഹുഭൂരിപക്ഷവും 60 വയസ്സില്‍ താഴെയുള്ളവരാണെന്ന് ഡോ.നബീല്‍ പറഞ്ഞു. ഇതില്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ വളരെ ചെറിയ ശതമാനം മാത്രമാണ്. ഒരു ഡോസ് സ്വീകരിച്ചവരില്‍ വാക്സിനെടുക്കാത്തവരെ അപേക്ഷിച്ച് കുറഞ്ഞ തീവ്രതയിലുള്ള ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഡയറക്ടര്‍ പറഞ്ഞു.
ഫീല്‍ഡ് ആശുപത്രിയില്‍ കിടത്തിച്ചികിത്സയിലുള്ള രോഗികളുടെ എണ്ണം 124 എത്തി. മൊത്തം കിടക്കകളുടെ 90 ശതമാനത്തിന് മുകളിലാണിത്. ഹൈ അക്രഡിറ്റേഷന് വിഭാഗത്തില്‍ മൊത്തം ശേഷിയുടെ മുഴുവനും രോഗികളെ പ്രവേശിപ്പിച്ചതായി ഡോ.നബീല്‍ പറഞ്ഞു.
ഞായറാഴ്ച 31 രോഗികളെ ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിനം 24 രോഗികളെ വീതം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഡോ.നബീല്‍ പറഞ്ഞു. ആശുപത്രികളില്‍ രോഗികള്‍ കൂടുതല്‍ സമയം കഴിയേണ്ടിവരുന്നതും വെല്ലുവിളിയാണ്.
നിലവിലെ കേസുകള്‍ കൂടുതല്‍ ഗുരുതരവും തീവ്രവുമാണ്. ശരീരത്തിലെ ഓക്സിജന്‍ അളവ് ഗുരുതരമായി കുറഞ്ഞും ശ്വസനപ്രശ്നങ്ങളാലുമാണ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. മുന്തരംഗത്തില് ലക്ഷണങ്ങളുണ്ടായി രണ്ടാമത്തെ ആഴ്ചയിലാണ് ഈ ലക്ഷണങ്ങള്‍ കണ്ടിരുന്നത്. ഇപ്പോള്‍ ആദ്യ ആഴ്ചയില്‍ തന്നെ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്നതായും ഡോ.നബീല്‍ പറഞ്ഞു.