March 15, 2021
March 15, 2021
കോഴിക്കോട്: പ്രശസ്ത കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കൊയിലാണ്ടിക്കടുത്തുള്ള ചേലിയയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.
2017 ല്‍ രാജ്യം ഗുരുവ ചേമഞ്ചേരിയെ പത്മശ്രീ നല്‍കി ആദരിച്ചു. 1979 ല്‍ നൃത്തത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. 1999 ല്‍ കഥകളിക്കും നൃത്തത്തിനും കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. 2001 ല്‍ കേരള കലാമണ്ഡലത്തിന്റെ വിശിഷ്ടസേവന പുരസ്‌കാരം, കലാമണ്ഡലം ഏര്‍പ്പെടുത്തിയ കലാരത്‌നം അവാര്‍ഡ്, കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ വയോശ്രേഷ്ഠ പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചു.
മടയങ്കണ്ടിയില്‍ ചാത്തുക്കുട്ടി നായരുടെയും കിണറ്റിന്‍കര കുഞ്ഞമ്മക്കുട്ടിയുടെയും മകനായി 1916 ജൂണ്‍ 16 നായിരുന്നു ജനനം. ചെങ്ങോട്ടുകാവ് എലമെന്ററി സ്‌കൂളില്‍ നിന്നും ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി.
നാലാം ക്ലാസ് വരെ മാത്രമേ അദ്ദേഹത്തിന് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നുള്ളൂ. കലാ ജീവിതത്തോട് വീട്ടുകാര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. പതിനഞ്ചാം വയസില്‍ നാട് വിട്ട് മേപ്പയ്യൂരിലെ രാധാകൃഷ്ണ കഥകളിയോഗത്തില്‍ ചേര്‍ന്ന് ഗുരു കരുണാകര മേനോന്റെ കീഴില്‍ കഥകളി അഭ്യസിച്ചു.
ബാലചന്ദ്ര സരസ്വതി ഭായി, ഗുരു ഗോപിനാഥ്, കലാമണ്ഡലം മാധവന്‍ നായര്‍ തുടങ്ങിയവരുടെ കീഴില്‍ ഭരതനാട്യം ഉള്‍പ്പെടെയുള്ള നൃത്തരൂപങ്ങള്‍ പഠിച്ചു. ഗുരു ഗോപിനാഥിനൊപ്പം കേരളനടനം എന്ന നൃത്തരൂപത്തിന്റെ രൂപകല്‍പ്പനയിലും അവതരണത്തിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
സംഗീത നാടക അക്കാദമി എക്സിക്യൂട്ടിവ് അംഗം, കലാമണ്ഡലം നൃത്തവിഭാഗം പരീക്ഷകന്‍, ദൂരദര്‍ശന്‍ ഒഡീഷന്‍ കമ്മിറ്റി അംഗം, വിശ്വകലാകേന്ദ്രം എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളില്‍ ഗുരു ചേമഞ്ചേരി പ്രവര്‍ത്തിച്ചിരുന്നു.
പി.കെ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത 'മുഖംമൂടികള്‍' എന്ന സിനിമയില്‍ പ്രധാനകഥാപാത്രമായിരുന്നു ഗുരു ചേമഞ്ചേരി. 'ജീവിത രസങ്ങള്‍' എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.