December 15, 2019
December 15, 2019
റാഞ്ചി: പൗരത്വ നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പൗരത്വ നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുയോഗത്തിനിടെയായിരുന്നു പരാമര്‍ശം.
മേഘാലയ മുഖ്യമന്ത്രിയുമായി വെള്ളിയാഴ്ച അമിത്ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ താനുമായി പങ്കുവെച്ചുവെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചുവെന്നും അമിത് ഷാ പറഞ്ഞു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ക്രിസ്തുമസിന് ശേഷം എന്നെ വന്ന് കാണാന്‍ അവരോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമത്തിനെതിരായ പ്രതിഷേധം കനക്കുകയാണ്.
അസമിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്തത്ര ശക്തമായ പ്രതിഷേധത്തിനാണു കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ സാക്ഷ്യം വഹിച്ചചത്. മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍, പോസ്റ്റ് ഓഫീസ്, ബസ് ടെര്‍മിനല്‍ എന്നിവ പ്രതിഷേധക്കാര്‍ തീവെച്ചു നശിപ്പിച്ചു. അതിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.
സമരത്തില്‍ പങ്കുചേരാനായി മുംബൈ മറൈന്‍ ഡ്രൈവിലെത്തിയ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തതു സ്ഥിതി വഷളാക്കിയിരുന്നു.
ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പൊലീസും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. കാമ്പസിനകത്തേക്കാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
ബംഗാളില്‍ വെള്ളിയാഴ്ച ട്രെയിനുകള്‍ക്ക് തീയിട്ടിയിരുന്നു.
ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.