July 28, 2019
July 28, 2019
ദുബായ്: ഭാര്യയുടെ സ്പോൺസർഷിപ്പിൽ ജോലി ചെയ്യുന്ന ഭർത്താക്കന്മാർക്ക് പ്രത്യേക വർക് പെർമിറ്റ് എടുത്ത് ജോലിചെയ്യാൻ അനുമതി. നിലവിൽ ഭർത്താവിന്റെ സ്പോൺസർഷിപ്പിൽ ജോലി ചെയ്യുന്ന ഭാര്യമാർക്ക് മാത്രമേ ഇത്തരത്തിൽ പ്രത്യേക പെർമിറ്റ് എടുത്ത് ജോലി ചെയ്യാൻ അനുമതിയുണ്ട്.ഇത്തരം വിസകളിൽ ജോലി ചെയ്യാൻ അനുമതിയില്ലെന്ന് പ്രത്യേകം സ്റ്റാമ്പ് ചെയ്യാറുണ്ടെങ്കിലും മന്ത്രാലയത്തിൽ നിന്ന് പ്രത്യേകം അനുമതി വാങ്ങിയാണ് ഭാര്യമാർ ജോലി ചെയ്തിരുന്നത്.ഈ ആനുകൂല്യമാണ് പുതിയ നിയമത്തിലൂടെ ഭർത്താക്കന്മാർക്കും ലഭ്യമായിരിക്കുന്നത്.
300 ദിർഹം മാത്രമാണ് പ്രത്യേക അനുമതിക്കായി നൽകേണ്ടത്.രണ്ടു വർഷത്തേക്ക് അനുവദിക്കുന്ന പ്രത്യേക പെർമിറ്റ് കാലാവധിക്ക് ശേഷം ഇതേകാലയളവിലേക്ക് വീണ്ടും പുതുക്കാനാവും.നേഴ്‌സിങ് മേഖലയിൽ ജോലിചെയ്യുന്ന മലയാളി സ്ത്രീകൾക്ക് ഈ ആനുകൂല്യം വളരെ ഉപകാരപ്രദമാകും.
ഇങ്ങനെ ജോലി ചെയ്യുന്നവർക്ക് മറ്റ് ജോലികളിലേക്ക് മാറുന്നതിനും പ്രയാസമുണ്ടാവില്ല.മാനവശേഷി - സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയത്. ഉത്തരവ് പ്രകാരം ഭാര്യയുടെ സ്പോൺസർഷിപ്പിലുള്ള ഭർത്താക്കന്മാരെ ജോലിക്ക് വെക്കാൻ സ്ഥാപനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
സാധാരണഗതിയിൽ യു.എ.ഇ യിൽ ഒരാളുടെ പുതിയ വിസ എടുക്കുന്നതിന് 3000 മുതൽ 5000 ദിർഹം വരെ ചിലവ് വരുന്നതിനാൽ കമ്പനികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തി വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാനാവും.
യു.എ.ഇ യിൽ 145 സർക്കാർ സേവനങ്ങൾക്ക് ഈയിടെ 50 മുതൽ 94 ശതമാനം വരെ ഫീസ് കുറച്ചിരുന്നു.