April 17, 2021
April 17, 2021
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരം വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
റണ്‍, ധൂള്‍, ബോയ്‌സ്, സാമി, ആദി, പേരഴഗന്‍, എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, അന്യന്‍, വാലി, ശിവാജി, സിങ്കം, അഴഗി, വേലയില്ലാ പട്ടതാരി, എന്നൈ അറിന്താല്‍ തുടങ്ങി 220 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരവും മൂന്ന് തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2009 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
1961 നവംബര്‍ 19 ന് തൂത്തുക്കുടിയിലെ കോവില്‍പെട്ടിയിലാണ് വിവേക് ജനിച്ചത്. വിവേകാനന്ദന്‍ എന്നാണ് മുഴുവന്‍ പേര്. മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദമെടുത്തു.
1987 ല്‍ മനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വിവേക് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ വെള്ളിത്തിരയിലെത്തി. 1990 നു ശേഷം വിവേക് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതോടെ പ്രേക്ഷകര്‍ വിവേകിനെ ഏറ്റെടുത്തു.
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ആക്ഷേപഹാസ്യത്തിലൂടെ സമൂഹത്തിലെ മോശം പ്രവണതകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച താരമായിരുന്നു വിവേക്. ഒരു നുണക്കഥ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് വിവേക്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.