February 13, 2021
February 13, 2021
ബ്രസല്‍സ്, ബെല്‍ജിയം: വനിതാ ശാക്തീകരണം വിപുലമാക്കാനുള്ള സൗദി അറേബ്യയുടെ നീക്കത്തെ ശക്തമായി അപലപിച്ച് സൗദി ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട വനിതാ അവകാശ പ്രവര്‍ത്തക ലുജെയ്ന്‍ അല്‍ ഹത്ലൂലിന്റെ കുടുംബം. സൗദിയുടെ സ്ത്രീ ശാക്തീകരണം വലിയ ഒരു നുണയാണെന്ന് കുടുംബം തുറന്നടിച്ചു.
ലൗജെയ്ന്‍ മോചിതയായി ഒരു ദിവസത്തിനു ശേഷമാണ് കുടുംബത്തിന്റെ പ്രതികരണം. ലൗജെയ്‌നിന്റെ മോചനത്തിനായി അന്താരാഷ്ട്ര തലത്തില്‍ പ്രചരണം നയിച്ച സഹോദരി ലിന അല്‍ ഹത്ലൂലാണ് സൗദിക്കെതിരെ രംഗത്തെത്തിയത്.
'സൗദി അറേബ്യയിലെ വനിതാ ശാക്തീകരണം വലിയ ഒരു നുണയാണ്. അതൊന്നും യഥാര്‍ത്ഥ പരിഷ്‌കാരങ്ങള്‍ അല്ല. ഞങ്ങള്‍ അത് ശരിക്കും കാണുന്നു.' -ലിന പറഞ്ഞു.
'വിഷന്‍ 2030' എന്ന സാമ്പത്തിക പദ്ധതിയുടെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിരവധി സാമൂഹ്യ പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക പൊലീസിന്റെ അധികാരം കുറയ്ക്കുക, ലിംഗഭേദം വരുത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുകതുടങ്ങിയ നിരവധി പരിഷ്‌കാരങ്ങളാണ് സൗദി നടപ്പിലാക്കിയത്. ഇതില്‍ പ്രധാനപ്പെട്ടതാണ് വനിതാ ശാക്തീകരണവും.
വനിതാ ശാക്തീകരണത്തെ ശക്തിപ്പെടുത്തുന്ന നിരവധി മാറ്റങ്ങളാണ് സൗദിയില്‍ ദൃശ്യമായത്. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു സൗദി നിരത്തുകളില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യം. ഈ അവകാശത്തിനായി പോരാടിയ ആക്റ്റിവിസ്റ്റായിരുന്നു ലുജെയ്ന്‍ അല്‍ ഹത്ലൂല്‍. 2018 മെയ് മാസത്തിലാണ് ലൗജെയ്‌നിനെ സൗദി അറസ്റ്റ് ചെയ്തത്.
ലൗജെയ്‌നിനെ ജയില്‍ മോചിതയാക്കിയെങ്കിലും അവര്‍ സൗദിയുടെ നിരീക്ഷണത്തിലാണ്. ഇത് കാരണം അഞ്ചു വര്‍ഷത്തേക്ക് അവര്‍ക്ക് യാത്രാ വിലക്കുണ്ട്. അതിനാല്‍ തന്നെ ലൗജെയ്‌നെ സ്വതന്ത്രയാക്കിയെന്ന് പറയരുത്, മറിച്ച് സോപാധികം മോചിപ്പിച്ചുവെന്നാണ് പറയേണ്ടത് എന്നാണ് അവരുടെ സഹോദരങ്ങള്‍ പറയുന്നത്.
മനുഷ്യാവകാശ രേഖ മെച്ചപ്പെടുത്തുന്ന തരത്തില്‍ പരിഷ്‌കരിക്കാനും വനിതാ അവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാനും കഴിഞ്ഞയാഴ്ച അമേരിക്ക സൗദി അറേബ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ലൗജെയ്‌നിന്റെ പെട്ടെന്നുള്ള മോചനത്തിന് കാരണമായത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.