February 26, 2021
February 26, 2021
വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അറിവോടെയെന്ന് അമേരിക്കയുടെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യക്തമായി അറിയാവുന്ന ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യു.എസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടും എന്നാണ് ലഭിക്കുന്ന വിവരം.
സി.ഐ.എ ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സൗദിയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായേക്കാമെന്ന കാരണത്താല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ല എന്നായിരുന്നു നേരത്തേ പുറത്തുവന്ന വാര്‍ത്തകള്‍.
ജമാല്‍ ഖഷോഗിയുടെ വധത്തില്‍ തനികക് ബന്ധമില്ല എന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തേ പ്രതികരിച്ചത്. ഖഷോഗിയുടെ വധത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ചില ഉദ്യോഗസ്ഥരെ സൗദി അറസ്റ്റ് ചെയ്യുകയും ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്.
2018 ഒക്ടോബര്‍ രണ്ടിനാണ് മിഡില്‍ ഈസ്റ്റ് ഐയുടെയും വാഷിങ്ടണ്‍ പോസ്റ്റിലെയും കോളമിസ്റ്റായിരുന്ന സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കോണ്‍സുലേറ്റിനു പുറത്തെത്തിക്കുകയായിരുന്നുവെന്ന് സൗദി സ്ഥിരീകരിച്ചിരുന്നു.
വിവഹത്തിന്റെ രേഖകളുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പ്രതിശ്രുത വധുവിനൊപ്പമാണ് അദ്ദേഹം കോണ്‍സുലേറ്റിലെത്തിയത്. കോണ്‍സുലേറ്റിന് അകത്തേക്ക് ഒറ്റയ്ക്ക് പോയ ഖഷോഗി പിന്നീട് തിരിച്ചുവന്നില്ല. അദ്ദേഹത്തിന്റെ പ്രതിശ്രുത വധു വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുര്‍ക്കി നടത്തിയ അന്വേഷണത്തില്‍ സൗദി ഉദ്യോഗസ്ഥരാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
ജമാല്‍ ഖഷോഗി വാഷിങ്ടണ്‍ പോസ്റ്റിലും മിഡില്‍ ഈസ്റ്റ് ഐയിലും സൗദി ഭരണകൂടത്തെ പതിവായി വിമര്‍ശിച്ച് ലേഖനമെഴുതിയിരുന്നു. ഇക്കാരണം കൊണ്ട് തന്നെ സൗദിയുടെ കണ്ണിലെ കരടായിരുന്നു ഖഷോഗി.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.