January 22, 2020
January 22, 2020
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ) ഹരജികളിൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. ഹരജികളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന് നാലാഴ്ച സമയം അനുവദിച്ച കോടതി, കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറാൻ വാക്കാൽ ഉത്തരവിട്ടു. കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. സി.എ.എ കേസുകള്‍ ഹൈക്കോടതികൾ പരിഗണിക്കരുതെന്നും സുപ്രീംകോടതി നിർദേശം നൽകി.അതേസമയം,അസം ഉടമ്പടിയുമായി ബന്ധപ്പെട്ട ഹരജികൾ രണ്ടാഴ്ചക്ക് ശേഷം സുപ്രീംകോടതി പ്രത്യേകം പരിഗണിക്കും. ഈ ഹരജികളികളിൽ പ്രാഥമിക വാദം കേട്ട ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. മുസ് ലിം ലീഗ്, കോൺഗ്രസ് നേതാവ് ജയറാം രമേശ്, എ.ഐ.എം.ഐ നേതാവ് അസദുദ്ദീൻ ഉവൈസി, ഡി.എം.കെ. സി.പി.എം, സി.പി.ഐ അടക്കം 133 ഹരജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.
ഒരു മാസത്തെ സാവകാശം ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് സാവകാശം ലഭിക്കും. പൗരത്വ രജിസ്‌ട്രേഷൻ നടപടികളുമായി മുന്നോട്ടു പോകുന്നതിന് ഇന്നത്തെ കോടതി ഉത്തരവ് തടസ്സമാവില്ല.ഹർജിയുമായി കോടതിയെ സമീപിച്ചവരെ നിരാശപ്പെടുത്തുന്നതാണ് കോടതിയുടെ തീരുമാനം.
എന്നാൽ മാറ്റാൻ പറ്റാത്തതായി ഒരു നിയമവുമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിരീക്ഷിച്ചു. എല്ലാ പരാതികളിലും കോടതിക്ക് മറുപടി ലഭിക്കേണ്ടതുണ്ട്. ഹരജികൾ ഭരണഘടനാ ബെഞ്ചിന് വിടേണ്ടി വരുമെന്നും ജസ്റ്റിസ് ബോബ്ഡെ ചൂണ്ടിക്കാട്ടി. പൗരത്വ നിയമം അനുസരിച്ചുള്ള നടപടികൾ രണ്ട് മാസത്തേക്ക് നീട്ടിവെക്കണമെന്ന് ലീഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദം ഉന്നയിച്ചു. ഒരു തവണ പൗരത്വം നൽകിയാൽ പിന്നെ തിരിച്ചെടുക്കാൻ സാധിക്കില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി.
കാര്യങ്ങൾ അനുകൂലമായി നീങ്ങുമെന്ന് പ്രതീക്ഷയുണ്ടെന്നും ഇന്നത്തെ സുപ്രീം കോടതിയുടെ തീരുമാനം സാങ്കേതികം മാത്രമാണെന്നും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടി എം.പിയും ചൂണ്ടിക്കാട്ടി. ഇന്നത്തെ ഉത്തരവിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും നേതാക്കൾ പറഞ്ഞു.