March 16, 2021
March 16, 2021
ദോഹ: യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന അഫ്ഗാനിസ്ഥാന്റെ ഭാവി ചര്‍ച്ച ചെയ്യാനായി റഷ്യയുടെ നേതൃത്വത്തില്‍ ഈ ആഴ്ച മോസ്‌കോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അല്‍ ജസീറയോടാണ് ഇക്കാര്യം പറഞ്ഞത്.
മാര്‍ച്ച് 18 ന് മോസ്‌കോയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഖത്തറിന്റെ പ്രതിനിധി അംബാസഡര്‍ മുത്‌ലഖ് അല്‍ഖഹ്താനി പങ്കെടുക്കുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
'അഫ്ഗാനിസ്ഥാനില്‍ സുസ്ഥിരമായ സമാധാനത്തിന് ഖത്തര്‍ പ്രതിജ്ഞാബദ്ധരാണ്. അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തുടര്‍ന്നും ഖത്തറിന്റെ സഹായം ഉണ്ടാകും. സമാധാന പ്രക്രിയയില്‍ അന്താരാഷ്ട്ര-പ്രാദേശിക സമവായം സ്ഥാപിക്കുന്നതിന് ഖത്തര്‍ തങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.' -ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ദോഹയില്‍ ഒപ്പുവച്ച യു.എസ്-താലിബാന്‍ കരാറിന്റെയും ദോഹയില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന അഫ്ഗാന്‍ സമാധാനചര്‍ച്ചകളുടെയും അടിത്തറയിലാണ് വ്യാഴാഴ്ച മോസ്‌കോയില്‍ നടക്കുന്ന ഉച്ചകോടിയെന്നും അദ്ദേഹം അല്‍ ജസീറയോട് പറഞ്ഞു.
ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാന്‍ ആഗ്രഹിക്കുന്നതിനാല്‍ മോസ്‌കോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താലിബാനും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയുടെ സര്‍ക്കാറും സമ്മതം മൂളിയട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സല്‍മൈ ഖലീല്‍സാദും മോസ്‌കോയിലെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ച അറിയിച്ചു.
ചൈനയ്ക്കും പാകിസ്താനും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. അഫ്ഗാനിലെ രണ്ട് പതിറ്റാണ്ടായുള്ള യു.എസ് ഇടപെടല്‍ അവസാനിപ്പിക്കണമോ എന്ന് തീരുമാനിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബെയ്ഡന്റെ സമയപരിധി മെയ് മാസത്തില്‍ അവസാനിക്കുന്നതിന് മുന്നോടിയായാണ് മോസ്‌കോ ചര്‍ച്ച നടക്കുന്നത്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഏപ്രിലില്‍ ഇസ്താംബൂളില്‍ അഫ്ഗാന്‍ സമാധാന ചര്‍ച്ച നടത്താന്‍ തുര്‍ക്കി പദ്ധതിയിടുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലാറ്റ് സാവുവോലു കഴിഞ്ഞ ആഴ്ച പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ അഫ്ഗാന്‍-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. ഖത്തര്‍ മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചകളില്‍ ഒപ്പം പ്രവര്‍ക്കുമെന്ന് റഷ്യയും തുര്‍ക്കിയും അറിയിച്ചിട്ടുണ്ട്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.