November 13, 2021
November 13, 2021
വാഷിംഗ്‌ടൺ : സിറിയയുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഖത്തർ വിദേശകാര്യമന്ത്രി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി സിറിയയെ കുറിച്ച് പരാമർശിച്ചത്. യുഎഇ വിദേശകാര്യമന്ത്രി സിറിയൻ തലസ്ഥാനമായ ഡമാസ്കസ് സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സിറിയയുമായി ഖത്തർ സഹകരിക്കില്ലെന്നും, മറ്റ് രാജ്യങ്ങളും ബാഷർ അൽ അസ്സദിന് കീഴിലുള്ള ഭരണവുമായി സഹകരിക്കില്ലെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും മന്ത്രി പ്രസ്താവിച്ചു. സിറിയൻ ജനതയുടെ മേൽ ദുർഭരണം അടിച്ചേല്പിക്കുകയാണ് ഗവണ്മെന്റ് ചെയ്യുന്നതെന്നും അൽതാനി ആരോപിച്ചു. സൗദിയും ഖത്തറും അടക്കമുള്ള രാജ്യങ്ങൾ പതിറ്റാണ്ടുകളായി തുടരുന്ന സിറിയൻ ആഭ്യന്തരയുദ്ധത്തിൽ വിമതർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം, സിറിയൻ ഗവൺമെന്റിന് അനുകൂല നിലപാടാണ് യുഎഇ സ്വീകരിച്ചത്. സിറിയയെ അറബ് ലീഗിലേക്ക് തിരിച്ചെടുക്കണമെന്ന നിർദ്ദേശം യുഎഇ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. സിറിയൻ ഗവണ്മെന്റിന്റെ ക്രൂരതകൾ ഓർമിക്കണമെന്നായിരുന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രതികരണം.