February 03, 2022
February 03, 2022
ദോഹ : ഇസ്രയേലുമായി ഒരു തരത്തിലുള്ള സന്ധിക്കും സൗഹൃദത്തിനും ഖത്തർ ഒരുക്കമല്ലെന്ന് വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുൾ റഹ്മാൻ അൽ താനി. ഖത്തർ അമീറും അമേരിക്കൻ പ്രസിഡന്റുമായി നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് ഇസ്രായേൽ വിഷയത്തിലെ നിലപാട് ഖത്തർ വിശദീകരിച്ചത്. മിഡിൽ ഈസ്റ്റ് മേഖലയിൽ സമാധാനം പുലർന്നിരുന്ന കാലത്ത് ഇസ്രയേലുമായി പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും, 2009 ൽ നടന്ന ഗാസ അധിനിവേശത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞെന്നും മന്ത്രി വിശദീകരിച്ചു. ഇസ്രായേൽ പ്രസിഡന്റ് യു.എ.ഇ സന്ദർശിച്ചതിന് പിന്നാലെയാണ് ഖത്തർ, ഇസ്രായേൽ വിഷയത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഫലസ്തീൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഖത്തറിന് ആഗ്രഹമുണ്ടെന്നും അൽ താനി കൂട്ടിച്ചേർത്തു. അതേസമയം, ഗാസയിലെ ജനങ്ങളെ സഹായിക്കാൻ വേണ്ട നടപടികൾ ഇസ്രയേലിനോട് സംസാരിച്ച് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലായി നൂറുകണക്കിന് മില്യൺ ഡോളറുകളാണ് ഖത്തർ ഫലസ്തീന്റെ പുനർനിർമ്മാണത്തിനായി ചെലവഴിച്ചത്. ഖത്തർ നൽകുന്ന പണമുപയോഗിച്ച് ഗാസയിൽ റോഡുകളും ആശുപത്രികളും നിർമിക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് ഇസ്രയേലിനെ ആക്രമിക്കുന്നതിൽ ഖത്തറിനും പങ്കുണ്ടെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. ഖത്തർ നൽകുന്ന പണം കൊണ്ടാണ് ഹമാസ് ആയുധങ്ങൾ ശേഖരിക്കുന്നത് എന്നാണ് ഇസ്രയേലിന്റെ വാദം.