November 15, 2021
November 15, 2021
ദോഹ : സുഡാനിൽ അരങ്ങേറുന്ന അനിഷ്ടസംഭവങ്ങളുടെ കാരണം ഇസ്രയേലും, ഒരു അറബ് രാഷ്ട്രവുമാണെന്ന് ഖത്തർ മുൻ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽ താനി. മാറാൻ ഒരുക്കമാണെന്ന് വാഗ്ദാനം നൽകിയിട്ടും പഴയ നിലപാടുകൾ തന്നെ തുടരുന്ന ഈ അറബ് രാജ്യം, സുഡാൻ പ്രശ്നം വഷളാക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ലെന്നും അൽ താനി ട്വിറ്ററിൽ കുറിച്ചു. പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, യുഎഇക്കെതിരെയാണ് മുൻ പ്രധാനമന്ത്രി നിശിതവിമർശനവുമായി രംഗത്തെത്തിയത്.
'ഇസ്രായേലുമൊത്ത് പദ്ധതികൾ ആവിഷ്കരിച്ച്, സഹകരിച്ച് മുന്നേറാൻ അറബ് രാഷ്ട്രം തീരുമാനിച്ചതിന്റെ പരിണിതഫലമാണ് സുഡാനിൽ കാണുന്നത്. നിർഭാഗ്യവശാൽ, മാനുഷിക മൂല്യങ്ങൾ ഒക്കെയും മറന്ന്, സാമ്പത്തികഭദ്രത ഉറപ്പാക്കാനുള്ള നിലപാടുകൾ മാത്രം സ്വീകരിക്കുകയാണ് ഈ അറബ് രാഷ്ട്രം' - അൽ താനി കൂട്ടിച്ചേർത്തു. ആളുകളിലേക്ക് നയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും, ഏവരെയും ബഹുമാനിക്കണമെന്നും അൽ താനി അഭിപ്രായപ്പെട്ടു. ആയിരകണക്കിന് അനുകൂല-പ്രതികൂല പ്രതികരണങ്ങളുമായി സമൂഹമാധ്യമങ്ങളിൽ ട്വീറ്റിനെ സംബന്ധിച്ച ചർച്ചകൾ നിറഞ്ഞതോടെ പ്രതികരണവുമായി യുഎഇ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് രംഗത്തെത്തി. അനുചിതമായ പരാമർശമാണ് അൽ താനി നടത്തിയതെന്ന് വിലയിരുത്തിയ അൻവർ, അദ്ദേഹത്തിന് വിവേകമില്ലാത്തതിൽ തനിക്ക് സങ്കടമുണ്ടെന്നും അഭിപ്രായപ്പെട്ടു. പട്ടാളത്തിനെതിരെ പതിനായിരങ്ങൾ തെരുവിലിറങ്ങിയ സുഡാനിലെ സ്ഥിതിഗതികൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് അറബ് രാഷ്ട്രങ്ങൾ ഇതേചൊല്ലി വാഗ്വാദത്തിൽ ഏർപ്പെട്ടത്.