April 04, 2022
April 04, 2022
മസ്കത്ത് : ഇബ്രിയിൽ സ്വകാര്യഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് മാർബിൾ പാളി പതിച്ചുണ്ടായ അപകടത്തിലെ രക്ഷാദൗത്യം അവസാനിപ്പിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. വിവിധ ദിവസങ്ങളിലായി 14 പേരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു.
പാറകൾ ഇടയ്ക്കിടെ വീഴുന്ന പ്രതികൂലസാഹചര്യത്തിലും, എട്ടോളം ദിവസമാണ് രക്ഷാപ്രവർത്തനം നീണ്ടുനിന്നത്. നാല് പേരെ ആദ്യദിനം തന്നെ രക്ഷിക്കാനും രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നു. ഇന്ത്യക്കാരും പാകിസ്താൻകാരുമാണ് അപകടത്തിൽ പെട്ടതെന്ന് സ്ഥിരീകരിച്ചെങ്കിലും, മരണപ്പെട്ടവരുടെ വ്യക്തിവിവരങ്ങൾ ഇതുവരെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.