December 29, 2018
December 29, 2018
വിദേശികൾക്ക് റെസിഡൻറ് കാർഡ് ലഭിക്കുന്നതിന് ആവശ്യമായ മെഡിക്കൽ പരിശോധന ഫീസ് ഒമാൻ ആരോഗ്യ മന്ത്രാലയം വർധിപ്പിച്ചു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ മെഡിക്കൽ പരിശോധന ഫീസ് പത്ത് റിയാലിൽനിന്ന് 30 റിയാൽ ആയി വർധിച്ചു. പൊതുമേഖലയിൽ ജോലി ചെയ്യുന്നന്നവർക്ക് ഇതേ സേവനത്തിനുള്ള ഫീസ് പത്ത് റിയാൽ ആയി നിശ്ചയിച്ചു.
2019 ഫെബ്രുവരി ഒന്ന് മുതലാണ് ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവ് പ്രാബല്യത്തില്‍ വരുക. വിദേശികൾക്ക് ഒമാനിലെയോ രാജ്യത്തിന് പുറത്തെയോ സ്വകാര്യ ആശുപത്രികൾ നൽകുന്ന മെഡിക്കൽ റിപ്പോർട്ട് അറ്റസ്റ്റ് ചെയ്യുന്നതിനുള്ള ഫീസ് 500 ബൈസയിൽനിന്ന് രണ്ട് റിയാലായും ഉയർത്തിയിട്ടുണ്ട്. മെഡിക്കൽ, മെഡിക്കൽ അസിസ്റ്റൻറ് വിഭാഗങ്ങളിൽ ഒമാനികളല്ലാത്തവരുടെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന് ഇനി 20 റിയാൽ ഫീസ് നൽകണം. ഫാർമസ്യൂട്ടിക്കൽ വിഭാഗം ഒഴിച്ചുള്ള അസിസ്സ്റ്റൻറ് മെഡിക്കൽ തസ്തികകളിലെ ലൈസൻസിന് വിദേശികൾ 100 റിയാൽ നൽകണം. ഒമാനികളുടെ മെഡിക്കൽ പരിശോധന ഫീസ് 20 റിയാലായും നിശ്ചയിച്ചു. കുത്തിവെപ്പ്, ഒൗഷധ ഇറക്കുമതി പെർമിറ്റ്, സ്വകാര്യ ആശുപത്രി, ക്ലിനിക്, ഫാർമസി എന്നിവ സ്ഥാപിക്കൽ എന്നിവക്ക് ആരോഗ്യ മന്ത്രാലയം നൽകുന്ന സേവനങ്ങൾക്കുള്ള ഫീസും ഒൗദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.