September 20, 2021
September 20, 2021
മസ്കത്ത് : ഒമാനിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രോഗവ്യാപനത്തിലും മരണത്തിലും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ചേർന്ന സുപ്രീം കമ്മിറ്റി യോഗം ഇളവുകൾ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച നമസ്കാരത്തിന് അനുമതി നൽകാനുള്ള തീരുമാനമാണ് ഇളവുകളിൽ പ്രധാനപ്പെട്ടത്. നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷമാണ് ജുമുഅ പുനരാരംഭിക്കുന്നത്. അടുത്ത വെള്ളിയാഴ്ച മുതൽ നമസ്കാരം ആരംഭിക്കാനാണ് സുപ്രീം കമ്മിറ്റി അനുമതി നൽകിയിട്ടുള്ളത്. സെപ്റ്റംബർ അവസാനം വരെ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം.
മൊത്തം ശേഷിയുടെ അമ്പത് ശതമാനം വിശ്വാസികളെ മാത്രമെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. സാമൂഹിക, സാംസ്കാരിക, മതപരം, കായികം തുടങ്ങിയ പരിപാടികൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. പരിപാടികൾ നടക്കുന്ന സ്ഥലത്തിന്‍റെ പകുതിശേഷിയിൽ മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. സെപ്റ്റംബർ അവസാനം വരെ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പരിപാടിയിൽ പ്രവേശനത്തിന് അനുമതി. ഇറാനിൽ നിന്നും ഇറാഖിൽ നിന്നും വരുന്നവർക്കുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റീൻ നിബന്ധനയും ഒഴിവാക്കി.