March 14, 2022
March 14, 2022
മസ്കത്ത് : ഒമാനിലെ പ്രവാസികളിൽ നിന്ന് ഈടാക്കിയിരുന്ന വിസാ നിരക്കുകൾ കുറച്ചു. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരമാണ് നിരക്കുകൾ വെട്ടിക്കുറച്ചത്. മസ്കത്ത്, മുസന്ദം, തെക്കൻ അൽ ബാത്തിന തുടങ്ങിയ ഗവർണറേറ്റുകളിലെ ശൈഖുമാരുമായി സുൽത്താൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പിന്നാലെയാണ് വിസാ നിരക്കുകൾ കുറയ്ക്കാനുള്ള നിർദേശം നൽകിയത്.
പുതിയ വിസയുടെ നിരക്കിനൊപ്പം, വിസ പുതുക്കുന്നതിനുള്ള നിരക്കിലും മാറ്റങ്ങളുണ്ട്. 2022 ജൂൺ മുതലായിരിക്കും പുതിയ നിരക്കുകൾ നിലവിൽ വരിക. 2001 റിയാലായിരുന്നു വിസാ ഇനത്തിലെ ഏറ്റവും ഉയർന്ന ഫീസ്. ഇത് 301 റിയാലാക്കി കുറച്ചു. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട നിബന്ധനകൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസിൽ 85 ശതമാനം വരെ അധിക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 601 മുതൽ 1001 റിയാൽ വരെ ഈടാക്കിയിരുന്ന തസ്തികകളിലെ വിസക്ക് ഇനി 251 റിയാലും, 301 മുതൽ 361 റിയാൽ വരെ ഈടാക്കിയിരുന്ന വിഭാഗത്തിൽ ഇനി 201 റിയാലുമാണ് ഫീസ്. ഈ വിഭാഗങ്ങളിലും സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കിയ കമ്പനികൾക്ക് പ്രത്യേക ഇളവുണ്ട്. വീട്ടുജോലിക്കാരുടെ ഫീസ് 141 റിയാലിൽ നിന്നും 101റിയാൽ ആക്കുമെന്നും ഒമാൻ മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.