April 14, 2020
April 14, 2020
ന്യൂഡല്‍ഹി : മെയ് 3 വരെ രാജ്യത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സാഹചര്യം മാറിയാല്‍ ഇളവുകള്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഏപ്രിൽ 20 വരെയായിരിക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവുക. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദ്യഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധ ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.അതേസമയം,ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിന് കുറിച്ച് പ്രധാനമന്ത്രി ഒരു പരാമർശവും നടത്തിയില്ല.
നാളെ മുതൽ ഒരാഴ്‌ച്ച രാജ്യത്ത് കർശനനിയന്ത്രണം ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രോഗം കുറയുന്ന ഇടങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവുകളുണ്ടാകും. യാത്രാനിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകില്ല. സ്ഥിതി മോശമായാൽ വീണ്ടും കർശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
രോഗത്തിനെതിരായ യുദ്ധത്തില്‍ ജനങ്ങള്‍ അച്ചടക്കമുള്ള സൈനികരായെന്ന് മോഡി ചൂണ്ടിക്കാട്ടി. രാജ്യത്ത് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെയായി നീട്ടിയെന്നും മനുഷ്യ ജീവനുകള്‍ പരമാവധി സംരക്ഷിച്ചേ മതിയാവൂ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഇന്ത്യ ഒരുപരിധി വരെ പിടിച്ചുനിര്‍ത്തിയെന്നും കൊറോണ പ്രതിരോധത്തില്‍ ഇതുവരെ രാജ്യം വിജയിച്ചുവെന്നും മറ്റ് പല രാജ്യങ്ങളിലും ഇന്ത്യയിലേക്കാള്‍ 30 ശതമാനത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ ആഗോള മാതൃകയായി. തുടക്കത്തിലേ പ്രശ്‌നം കണ്ടെത്തിയത് ഇന്ത്യയ്ക്ക് തുണയായെന്നും സമൂഹ്യ അകലം പാലിക്കല്‍ തന്നെയാണ് രോഗം തടയാനുള്ള ഏറ്റവും വലിയ മാര്‍ഗമെന്നും രാജ്യത്ത് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തികമായി നോക്കിയാല്‍ ലോക്ക്ഡൌണ്‍ വളരെ ചെലവേറിയ ഒന്നാണ്. നമ്മള്‍ സ്വീകരിച്ച രീതിയെ കുറിച്ച് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. സംസ്ഥാനങ്ങളുമായി നിരന്തരം ചര്‍ച്ച നടത്തി. ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ലോക്ക് ഡൌണ്‍ നീട്ടാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം കോവിഡ് കിടക്കകളുണ്ട്. അറുന്നൂറിലധികം കോവിഡ് ആശുപത്രികളുണ്ട്. കൊറോണക്ക് വാക്സിന്‍ നിര്‍മിക്കാന്‍ യുവശാസ്ത്രജ്ഞര്‍ മുന്നോട്ട് വരണം. ആരോഗ്യ സേതു മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം,വീട്ടിലിരിക്കുന്ന ജനങ്ങൾക്ക് ഭക്ഷണം ഉൾപെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടി ലഭിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് അഭിനന്ദനം മാത്രം പോരെന്നും ആവശ്യമായ കേന്ദ്ര ഫണ്ട് കൂടി ലഭ്യമാക്കണമെന്നും സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.