December 15, 2021
December 15, 2021
റിയാദ് : നാല്പത്തി രണ്ടാമത് ജിസിസി ഉച്ചകോടി സമ്മേളനത്തിന് റിയാദിൽ തിരശീല വീണു. അറബ് രാഷ്ട്രങ്ങൾ സംയുക്തമായി അവതരിപ്പിച്ച അന്തിമ റിപ്പോർട്ടോടെയാണ് ഉച്ചകോടി അവസാനിച്ചത്. അടുത്ത വർഷം ഖത്തർ വേദിയാവുന്ന ഫുട്‍ബോൾ ലോകകപ്പിന് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അറബ് രാജ്യങ്ങൾ റിയാദിലെ കൂടിക്കാഴ്ചക്ക് വിരാമമിട്ടത്.
ഖത്തറിന്റെ സംഘാടനമികവിനെ പ്രശംസിച്ച ഉച്ചകോടി, യമന് ലോകഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 90 മില്യൺ ഡോളറിന്റെ സഹായം നൽകിയതിനെയും പ്രകീർത്തിച്ചു. ഉച്ചകോടിക്ക് മുന്നോടിയായി ഈ മാസം എട്ടാം തിയ്യതി നടന്ന നയതന്ത്ര കൗൺസിലിലെ തീരുമാനങ്ങൾ നടപ്പിൽ വരുത്താനും അന്തിമറിപ്പോർട്ടിലൂടെ ധാരണയായി. സൗദിയിലെ രണ്ട് വിശുദ്ധ ആരാധനാലയങ്ങളുടെയും സുരക്ഷ ആയിരുന്നു ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെട്ട മറ്റൊരു സുപ്രധാനവിഷയം. ജിസിസി ജനറൽ സെക്രട്ടറി ജനറൽ നയീഫ് ബിൻ ഫലാഹ് അൽ ഹജ്‌റഫ് ആണ് അന്തിമറിപ്പോർട്ട് ഉച്ചകോടിയിൽ വായിച്ചത്.