October 04, 2019
October 04, 2019
ന്യൂ ഡൽഹി : ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്‌ണന്‍ ഉൾപെടെയുള്ള ഇന്ത്യയിലെ 50 ഓളം പ്രമുഖ വ്യക്തികള്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ദാരുണമായ സംഭവങ്ങള്‍ക്ക് വഴിവെയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജൂലൈ 23- ന് അയച്ച കത്തില്‍ രാജ്യത്ത് 'ജയ് ശ്രീ റാം' ഒരു പ്രകോപനപരമായ യുദ്ധവിളി ആയി മാറിയെന്നും "വിയോജിപ്പില്ലാതെ ജനാധിപത്യം ഇല്ല" എന്നും എഴുതിയിരുന്നു. ചലച്ചിത്ര സംവിധായകരായ അടൂര്‍ ഗോപാലകൃഷ്‌ണന്‍, ശ്യാം ബെനഗല്‍, അപര്‍ണ സെന്‍, മണിരത്‌നം,ഗായിക ശുഭാ മുദ്ഗല്‍, ചരിത്രകാരന്‍ രാംചന്ദ്ര ഗുഹ, സാമൂഹ്യശാസ്ത്രജ്ഞന്‍ ആശിഷ് നന്‍ഡി എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തരായിരുന്നു കത്തില്‍ ഒപ്പുവെച്ചിരുന്നത്.
മുസ്ലിങ്ങള്‍, ദളിതര്‍ മറ്റ് ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.
പ്രാദേശിക അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച ഹര്‍ജിയില്‍ രണ്ട് മാസം മുമ്പ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സി.ജെ.എം) സൂര്യ കാന്ത് തിവാരി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് കേസ്. ഓഗസ്റ്റ് 20- നാണ് സി.ജെ.എം കേസെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം സദര്‍ (മുസാഫര്‍പൂര്‍, ബീഹാര്‍) പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രമുഖര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
ഉന്നതര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതായും പ്രധാനമന്ത്രിയുടെ പ്രകടനത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായും ആരോപിച്ചാണ് സുധീര്‍ കുമാര്‍ പരാതി നല്‍കിയത്. കത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണെന്നും പരാതിയിലുണ്ട്.
രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.