October 01, 2019
October 01, 2019
ദിവസങ്ങള്‍ക്കു മുമ്പ് ഫഗമിനെ തൽസ്ഥാനത്തുനിന്നു നീക്കം ചെയ്തിരുന്നു
റിയാദ് : സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ദീര്‍ഘകാലമായുള്ള അംഗരക്ഷകന്റെ മരണത്തില്‍ ദുരൂഹത ശക്തമാകുന്നു. വ്യക്തിപരമായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പിലാണ് മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ഫഗം മരിച്ചതെന്ന സൗദി സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണത്തില്‍ സംശയം പ്രകടിപ്പിച്ചു സാമൂഹിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കശോഗിയുടെ കൊലപാതകവുമായി അബ്ദുല്‍ അസീസ് അല്‍ഫഗത്തിന്റെ മരണത്തിനു ബന്ധമുണ്ടെന്നാണ് പ്രധാന ആരോപണം.
ദിവസങ്ങള്‍ക്കു മുന്‍പ് ജിദ്ദയിലെ അല്‍ശാത്തീ ജില്ലയിലുള്ള വീട്ടില്‍ അബ്ദുല്‍ അസീസ് അല്‍ഫഗം നടത്തിയ സന്ദര്‍ശനത്തിനിടെയാണു ദാരുണമായ സംഭവം നടന്നത്.എന്നാൽ ഒരു ദിവസം മുമ്പാണ് സംഭാവമുണ്ടായതെന്നാണ് സർക്കാരിന്റെ വിശദീകരണം.ചൂടുകാലത്ത് സല്‍മാന്‍ രാജാവ് സാധാരണയായി ചെലവഴിക്കാറുള്ള കൊട്ടാരത്തില്‍ നിന്ന് ഏതാനും കി.മീറ്ററുകള്‍ അകലെയാണു സംഭവസ്ഥലം. അംഗരക്ഷകനും അബ്ദുല്‍ അസീസിന്റെ സുഹൃത്തുമായ മന്‍ദൂബ് ബിന്‍ മിശ്അല്‍ ആണു വെടിവച്ചത്. ഉടന്‍ പൊലീസ് സ്ഥലത്തെത്തി മന്‍ദൂബിനെ വെടിവയ്പ്പില്‍ കൊലപ്പെടുത്തുകയും ചെയ്തു. 'വ്യക്തിപരമായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ഫഗം കൊല്ലപ്പെട്ടു' എന്ന രണ്ടുവരി ട്വീറ്റില്‍ സംഭവം സൗദി സര്‍ക്കാര്‍ ടെലിവിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍ വിശദീകരണത്തിനെതിരെ വിവിധ തലങ്ങളില്‍നിന്നു സംശയമുയരുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് ഫഗമിനെ തൽസ്ഥാനത്തുനിന്നു നീക്കം ചെയ്തിരുന്നു. ഇത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നതായി അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ അലി അല്‍അഹ്മദ് പറഞ്ഞു. 2002 മുതല്‍ അബ്ദുല്ല രാജാവിന്റെ അംഗരക്ഷകനായിരുന്ന ഫഗം രഹസ്യങ്ങളുടെ കലവറ കൂടിയായിരുന്നു. ഇതിനാല്‍, പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫഗമിനെ ഒരു ഭീഷണിയായാണു കണ്ടത്. കശോഗിയെ വധിച്ച രാജകൊട്ടാരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ തലവന്‍ കൂടിയാണ് ഫഗം-അദ്ദേഹം ട്വീറ്റ് ചെയ്തു.
അബ്ദുല്‍ അസീസിന്റെ മരണവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ സ്ഥിതിഗതികളെ സൗദി രാജകുടുംബവും അവരുടെ അനുയായികളും മറച്ചുവയ്ക്കുകയാണെന്ന് പ്രമുഖ സൗദി വിമത ശബ്ദമായ ഹംസ അല്‍ഹസന്‍ ആരോപിച്ചു. വ്യക്തിപരമായ തര്‍ക്കത്തെ തുടര്‍ന്നാണ് ഫഗം മരിച്ചതെന്ന സൗദി സര്‍ക്കാര്‍ ഭാഷ്യം നമുക്കു സ്വീകരിക്കാനാകില്ല. കൊലയാളിയും ഇരയും രാജാവിന്റെ അംഗരക്ഷകരാണെന്നതു തന്നെ ഇതിന് പ്രധാന കാരണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഭവങ്ങളെ കുറിച്ചുള്ള സൗദി ഭരണകൂടത്തിന്റെ വിശദീകരണം വിവരണം പൂര്‍ണമായും കള്ളമാണ്. യഥാര്‍ത്ഥ സംഭവം നിഷ്പക്ഷമായി പുറത്തുകൊണ്ടുവരേണ്ടതുണ്ട്-ഹംസ ഹസന്‍ വ്യക്തമാക്കി.