September 23, 2020
September 23, 2020
ജനീവ : വിമാന യാത്രക്കാർക്ക് നിർദിഷ്ട രാജ്യങ്ങളിൽ എത്തിയതിന് ശേഷം കൊറന്റൈൻ നിർദേശിക്കുന്നതിന് പകരം യാത്രക്ക് മുമ്പ് ധ്രുതഗതിയിലുള്ള കോവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് ആഗോള വ്യോമയാന സംഘടന ആവശ്യപ്പെട്ടു.രാജ്യാന്തര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ-അയാട്ട)യാണ് ഈ നിർദേശം മുന്നോട്ടു വെച്ചത്.വ്യോമയാന മേഖലയുടെ രാജ്യാന്തര നെറ്റ്‌വർക്കിന്റെ സുഗമമായ പ്രവർത്തനത്തിന് ഇത് അനിവാര്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
ദിവസങ്ങൾ കഴിഞ്ഞുമാത്രം ഫലം ലഭിക്കുന്ന പരിശോധനകൾക്ക് പകരം പെട്ടെന്ന് ഫലമറിയാൻ കഴിയുന്ന പരിശോധനകൾ വികസിപ്പിക്കണം.രാജ്യാന്തര വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന് മുഴുവൻ യാത്രക്കാരിലും കോവിഡ് 19 ധ്രുതപരിശോധന മാത്രമാണ് പരിഹാരം -ഐ.എ.ടി.എ ചീഫ് അലക്‌സാൻഡ്രി ഡി ജൂനിയക് ചൂണ്ടിക്കാട്ടി.രാജ്യാന്തര വ്യോമഗതാഗതം 2019 നെ അപേക്ഷിച്ച് 92 ശതമാനം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.മഹാമാരി അവസാനിക്കുന്നതിന് മുമ്പ് വ്യോമയാന വ്യവസായം കൂടി പൂർണമായ തകർച്ചയിലേക്ക് പോകുന്നത് മനുഷ്യരുടെ ദുരിതവും വേദനയും വർധിപ്പിക്കുമെന്നും ജൂനിയക് മുന്നറിയിപ്പ് നൽകി.
നിലവിൽ ഖത്തർ എയർവേയ്‌സ് ഉൾപെടെ ചില വിമാനക്കമ്പനികൾ മാത്രമാണ് യാത്രക്കാർക്ക് കോവിഡ് രഹിത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം യാത്രക്കാരെ കൊറന്റൈനിലേക്ക് അയക്കുന്ന രീതിയാണ് മിക്ക വിമാനക്കമ്പനികളും പിന്തുടരുന്നത്.
കോവിഡ് മഹാമാരിയെ തുടർന്ന് വ്യോമയാന ഗതാഗത മേഖലയിലുണ്ടായ നഷ്ടം 400 ബില്യൺ ഡോളർ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക