December 29, 2019
December 29, 2019
ദമാം : സൗദിയിലെ ദമ്മാമില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം സൗദി സുരക്ഷാ സേന വിഫലമാക്കി. തീവ്രവാദവിരുദ്ധ സേന നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ആര്‍.ഡി.എക്‌സ് ഉള്‍പ്പെടെയുള്ള വന്‍ സ്‌ഫോടക വസ്തുക്കൾ ഇവരുടെ കാറിൽ നിന്നും സുരക്ഷാ സേന പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസമാണ് തീവ്രവാദികളുടെ ആക്രണ ശ്രമം സുരക്ഷാ സേന തടഞ്ഞതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.. ദമ്മാം നഗരത്തിനടുത്ത് അല്‍ അനൂദില്‍ നിറുത്തിയിട്ട കാറിലാണ് വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത കെട്ടിടത്തില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഭീകരവാദികള്‍ക്ക് കീഴടങ്ങാന്‍ സമയം അനുവദിച്ചെങ്കിലും അനുസരിക്കാതെ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ക്കുകയാണുണ്ടായത്.
ഭീകരവാദ വിരുദ്ധ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ പിടിയിലുമായി. സ്വദേശികളായ അഹമ്മദ് അബ്ദുല്ല സുവൈദ്, അബ്ദുല്ല ഹുസൈന്‍ അല്‍ നിമാര്‍ എന്നീ ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനം ലക്ഷ്യമാക്കി നിറുത്തിയിട്ട കാറില്‍ നിന്നും അഞ്ച് കിലോ ആര്‍.ഡി.എക്‌സും, മെഷീന്‍ ഗണ്ണുകളും, പിസ്റ്റളുകളും, മറ്റു സ്‌ഫോടക സാമഗ്രികളും പിടിച്ചെടുത്തു. രാജ്യത്തെ സമാധാന നീക്കങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി നിരീക്ഷിച്ചു വരികയാണെന്ന് സുരക്ഷാ സേന അറിയിച്ചു.