March 05, 2021
March 05, 2021
വാഷിങ്ടണ്‍: ഗള്‍ഫ് മേഖലയോട് മനുഷ്യാവകാശം അടിസ്ഥാനമാക്കിയുള്ള വിദേശനയം സ്വീകരിച്ചുകൊണ്ട് ബഹ്‌റൈന്‍ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളോട് പ്രതികരിക്കണമെന്ന് പ്രസിഡന്റ് ജോ ബെയ്ഡന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടത്തോട് 15 മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ബഹ്‌റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഡെമോക്രസി, ആംനസ്റ്റി ഇന്റര്‍നാഷണല്‍, റിപ്രൈവ്, വേള്‍ഡ് ഓര്‍ഗനൈസേഷന്‍ എഗെയ്ന്‍സ്റ്റ് ടോര്‍ച്ചര്‍ എന്നിവ ഉള്‍പ്പെടെയുള്ള 15 സംഘടനകളാണ് കത്തെഴുതിയത്.
'അവകാശങ്ങള്‍ക്കായി പോരാടിയതിന്റെ പേരില്‍ നിരവധി രാജ്യങ്ങളില്‍ ആളുകള്‍ ജയിലിലടയ്ക്കപ്പെട്ടതും പീഡനങ്ങള്‍ അനുഭവിക്കുന്നതും മരിക്കുന്നതും കഴിഞ്ഞ ഡിസംബറില്‍ നിങ്ങള്‍ ശ്രദ്ധിച്ചു. നിര്‍ഭാഗ്യവശാല്‍ ഇത് കഴിഞ്ഞ നാല് വര്‍ഷത്തെ ബഹ്‌റൈനിലെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണ്.' -കത്തില്‍ പറയുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകരായ അബ്ദുല്‍ ഹാദി അല്‍ ഖവാജ, നബീല്‍ രജാബ്, ഇബ്തിസം അല്‍ സെയ്ഗ് എന്നിവരെ ബഹ്‌റൈന്‍ തടവിലാക്കിയിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
സിവില്‍ സമൂഹത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ റദ്ദാക്കാനും നീതിയെ പരിഷ്‌കരിക്കാനും പൗരാവകാശങ്ങള്‍ പുനഃസ്ഥാപിക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളാനും ബഹ്‌റൈനോട് ആവശ്യപ്പെടാനും ബഹ്‌റൈനുള്ള ആയുധവില്‍പ്പനയിലെ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കാനും കത്ത് ബെയ്ഡനോട് ആവശ്യപ്പെട്ടു. രാജ്യത്തെ മനുഷ്യാവകാശ രേഖ മെച്ചപ്പെടുത്തണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് 2011 മുതല്‍ രാജ്യവ്യാപകമായ പ്രതിഷേധമാണ് ബഹ്‌റൈന്‍ രാജകുടുംബം നേരിടുന്നത്.
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബഹ്‌റൈനും യു.എസ്സും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് തന്റെ ഭരണത്തിന്റെ ആദ്യ വര്‍ഷം പറഞ്ഞിരുന്നു. ട്രംപ് വ്യക്തമായ സന്ദേശം നല്‍കിക്കൊണ്ട് ബഹ്‌റൈന്‍ ഭരണാധികാരികള്‍ക്ക് ധൈര്യം പകര്‍ന്നുവെന്നും കത്തില്‍ പറയുന്നു. ട്രംപ് പ്രസിഡന്റായിരിക്കെ ബഹ്‌റൈനുമായി 850 കോടി ഡോളറിന്റെ ആയുധ ഇടപാടാണ് നടത്തിയതെന്നും കത്തില്‍ പറയുന്നു.
ട്രംപിന്റെ ഭരണകാലത്താണ് വിവിധ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്ന കരാറുകളില്‍ ഒപ്പുവച്ചത്. ഇക്കൂട്ടത്തില്‍ ബഹ്‌റൈനും ഉണ്ടായിരുന്നു.
തുണീഷ്യയിലും ഈജിപ്തിലും നടന്ന, അറബ് വസന്തം എന്നറിയപ്പെടുന്ന പ്രക്ഷോഭങ്ങള്‍ക്ക് സമാനമായിരുന്നു 2011 ല്‍ ബഹ്‌റൈനില്‍ നടന്നത്. പ്രതിഷേധം ആരംഭിച്ച് ആദ്യദിവസങ്ങളില്‍ തന്നെ ബഹ്‌റൈന്‍ അനിയന്ത്രിതമായ അടിച്ചമര്‍ത്തലുകളോടെയാണ് അതിനോട് പ്രതികരിച്ചത് എന്ന് ബി.ഐ.ആര്‍.ഡി റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് കത്തില്‍ പറയുന്നു. ബഹ്‌റൈന്റെ സമീപകാല ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള ക്രൂരതയാണ് അന്ന് നടന്നത്.
മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന അമേരിക്കയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും കിരീടാവകാശിക്കെതിരെ നടപടിയെടുക്കാത്തതിന് ബെയ്ഡന്‍ ഭരണകൂടം വിമര്‍ശനം നേരിടുന്നതിനിടെയാണ് കത്ത് അയച്ചിരിക്കുന്നത്.
മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് യു.എസ്-സൗദി ബന്ധം പുനര്‍നിര്‍വ്വചിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ബെയ്ഡന്‍ അധികാരത്തിലെത്തിയത്. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നടപടിയെടുക്കേണ്ടെന്നാണ് ഇപ്പോള്‍ ബെയ്ഡന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ബന്ധം വിഛേദിക്കാനല്ല ബെയ്ഡന്‍ ഭരണകൂടം ആഗ്രഹിക്കുന്നതെന്നാണ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞത്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.