Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ അമീറും ലയണൽ മെസ്സിയും,ഈ ലോകകപ്പ് അവരുടെതാണ്

December 22, 2022

December 22, 2022

റസ്സൽ അഷ്‌റഫ് 

തണുപ്പ് അരിച്ചിറങ്ങിയിരുന്ന ഡിസംബറിലെ ആ പാതിരാവ്.ലോകം ശ്വാസം അടക്കിപ്പിടിച്ച് ലുസൈൽ സ്റ്റേഡിയത്തിലെ പച്ചപുൽമൈതാനിയിൽ കണ്ണുനട്ടിരുന്ന നിമിഷങ്ങൾ.കാൽപന്തുകളിയിലെ നൂറ്റാണ്ടിന്റെ ഭാഗ്യം ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത് ഈ അറബ് മണ്ണിലാണെന്നോർക്കുമ്പോൾ വർഷങ്ങളായി ഖത്തറിൽ ജോലി ചെയ്യുന്ന എന്നെപ്പോലുള്ളവർക്ക് ഈ നിമിഷങ്ങൾ കളിയെക്കാൾ വലിയ കാര്യമായി തോന്നുന്നത് സ്വാഭാവികം. 

ചരിത്രത്തിലേക്കുള്ള ഈ രാജ്യത്തിന്റെ നടന്നുകയറ്റം  ആരംഭിച്ചിട്ട് കുറച്ച് വർഷങ്ങളായി.ലോകം ലയണൽ മെസ്സിയെ  കാൽപ്പന്തിന്റെ മിശിഹാ എന്ന് വിളിക്കുന്നതിന്‌ മുമ്പ്  2010 ഡിസംബർ 2നാണ് ലോകം അശ്ചര്യപ്പെട്ട ആ ചരിത്രനിമിഷം പിറന്നത്.2022 ലെ ഫിഫ ലോകകപ്പിന് ഖത്തർ വേദിയാകുന്നു.

അന്ന് തുടങ്ങിയ കാത്തിരിപ്പാണ്.പക്ഷെ അപ്പോഴും ഒട്ടേറെ ചോദ്യങ്ങളും ആശങ്കകളും ബാക്കിയായി.ഇത്രയും ചെറിയ രാജ്യത്ത് അതെങ്ങനെ സാധ്യമാവും...?ലോകകപ്പ് പോലൊരു വിശ്വമഹാമേളക്ക് വേദിയാകുമ്പോൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ?വിവിധ സംസ്കാരങ്ങളും സാമൂഹ്യനിയമങ്ങളും ജീവിത രീതികളും പിന്തുടരുന്ന ലോക സമൂഹം ഒറ്റക്കെട്ടായി ദോഹയിൽ പറന്നിറങ്ങുമ്പോൾ അതുവരെ കാത്തുസൂക്ഷിച്ച ഖത്തറിന്റെ സംസ്കാരവും പാരമ്പര്യവും..?

എന്നാൽ ദീർഘവീക്ഷണവും ഇച്ഛാശക്തിയുമുള്ള ഭരണാധികാരികൾ ഒരു രാജ്യത്തെ നയിക്കുമ്പോൾ ഇത്തരം സംശയങ്ങൾ അപ്രസക്തമാണെന്ന് ലോകത്തെക്കൊണ്ട് ഒറ്റശബ്ദത്തിൽ വിളിച്ചുപറയിച്ചാണ് ഡിസംബർ 18ന് അർധരാത്രിയിൽ ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പിന് കൊടിയിറങ്ങിയത്. 

അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം,
മനുഷ്യനെ മനുഷ്യനിൽ നിന്നും അകറ്റി നിർത്തിയ കോവിഡ് മഹാമാരി തുടങ്ങി ലോകത്തിന്റെ നെറുകയിലേക്കുള്ള  പത്തുവർഷത്തെ യാത്രയ്ക്കിടെ നേരിടേണ്ടിവന്ന വെല്ലുവിളികൾ നിരവധിയായിരുന്നു. കൈവിട്ടുപോകുമെന്ന് കരുതിയിടത്തു നിന്ന് ഉയർത്തെഴുന്നേറ്റ ഒരു രാജ്യവും അങ്ങ് ദൂരെ മാറാകാനയിൽ കോപ്പഅമേരിക്കയിൽ കപ്പുയർത്തി കാല്പന്തിന്റെ മിശിഹായെന്ന കീർത്തിചക്രമണിഞ്ഞ ലയണൽ മെസ്സിയുടെയും യാത്രകൾക്ക് അതിജീവനത്തിന്റെ ഏറെ ദൂരം പിന്നിടേണ്ടതുണ്ടായിരുന്നു.

2022 നവംബർ 20ന് ലോകം കാത്തിരുന്ന ദിവസം ലോകത്തെ തങ്ങളുടെ സാംസ്കാരിക ഭൂമികയിലേക്ക് സ്വാഗതം ചെയ്ത ഖത്തർ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കുമുള്ള മറുപടി ഒറ്റവാക്കിൽ ഒതുക്കി-മറുപടി ഞങ്ങൾ ലോകകപ്പ് വേദിയിൽ ചെയ്തു കാണിക്കും.കറുത്ത വർഗക്കാരനായ ഹോളിവുഡ് നായകനെയും അരയ്ക്കു താഴെ ജീവനില്ലാത്ത ഭിന്നശേഷിക്കാരനെയും ഭിന്നലൈംഗികതയുടെ റോക് താളത്തെയും ഉൽഘാടന വേദിയിൽ ലോകത്തിന് മുന്നിൽ ആദരിച്ച് ഖത്തർ വിമര്ശനങ്ങൾക്കെല്ലാം അന്നുതന്നെ മറുപടി നൽകി.

അരങ്ങേറ്റ മത്സരത്തിൽ തന്നെ നേരിട്ട പരാജയത്തിന്റെ കയ്പ് ഇരട്ടിമധുരമാക്കിയായിരുന്നു മെസ്സിയുടെ കളിക്കളത്തിലെ തുടർന്നുള്ള മുന്നേറ്റം.പുലി പതുങ്ങുന്നത് പിന്മാറാനല്ലെന്നും കൂടുതൽ ആയത്തിൽ മുന്നോട്ടു കുതിക്കാനുള്ള കരുത്തിനു വേണ്ടിയാണെന്നും തുടർന്നുള്ള ഓരോ മത്സരത്തിൽ അദ്ദേഹം കാലുകൾ കൊണ്ട് ചരിത്രത്താളിൽ എഴുതിച്ചേർത്തു.ഒപ്പം മുന്നേറിയവർ പലരും പെട്ടെന്ന് അപ്രത്യക്ഷരായപ്പോൾ ലുസൈൽ സ്റ്റേഡിയം വരെ,അറബ് ലോകത്തെ ഏറ്റവും ആദരവുള്ള ഭരണാധികാരി അറബ് സംസ്കാരത്തിന്റെ മേൽക്കുപ്പായമണിയിക്കുന്നത് വരെ അദ്ദേഹം ഓട്ടം തുടർന്ന്.

ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിഞ്ഞ നിമിഷങ്ങൾക്കൊടുവിൽ ഫ്രഞ്ച് പടയുടെ മുഴുവൻ പ്രതിരോധങ്ങളെയും ഭേദിച്ചായിരുന്നു മെസ്സിയുടെ ചരിത്ര നിർമ്മിതി.കളിയുടെ പൂർണതയിൽ നൈലോൺ വലകൾക്കുള്ളിൽ അവസാന പന്തും  വിശ്രമിക്കുന്ന നിമിഷം പരേതാത്മാക്കളുടെ താഴ്വരയിൽ നിന്ന് ഡീഗോ മറഡോണ പോലും വിളിച്ചു കാണും-മെസ്സി..മെസ്സി മാത്രം.

വിവാദങ്ങൾ നിറച്ച പന്തുകൾ ഒന്നൊന്നായി രാജ്യത്തിന്റെ ഗോൾവലയിലേക്ക് ഇടിച്ചുകയറുമ്പോഴും  തട്ടിയകറ്റി പന്ത്രണ്ടു വർഷത്തെ പ്രയത്നങ്ങൾക്കൊടുവിൽ ചരിത്രത്തിലെ ഏറ്റവും മികച്ച കാൽപ്പന്തുകളി ലോകത്തിന് സമ്മാനിച്ച ശേഷവും ഖത്തർ അമീർ ഒറ്റവാക്കിൽ ലോകത്തോട് വിളിച്ചുപറഞ്ഞു-ഞങ്ങൾ വാഗ്ദാനം നിറവേറ്റി.ഈ ലോകകപ്പ് രണ്ടു ലോകനായകന്മാരുടെ ചരിത്ര നിർമിതിക്കാണ് സാക്ഷ്യവഹിച്ചത്.അപരിഷ്‌കൃതരും കാടന്മാരുമെന്നു മുഖത്തുനോക്കി ആക്ഷേപിച്ചപ്പോഴും ആരുടെയും ഉള്ളുലക്കുന്ന സൗമനസ്യത്തിന്റെ ചിരിയുമായി തലയുർത്തിപ്പിടിച്ചു നിൽക്കുന്ന ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി.ഈ ലോകകപ്പ് താങ്കളുടേതാണ്.അറേബ്യൻ മണ്ണിലെ അരങ്ങേറ്റ മത്സരത്തിനു ശേഷം 'എവിടെ മെസ്സി'യെന്ന് ആർത്തുവിളിച്ചവർക്ക് മുന്നിൽ ലോകകപ്പ് ഉയർത്തിപ്പിടിച്ച് ഞാനിവിടെയുണ്ടെന്ന് കാണിച്ചു കൊടുത്ത ലയണൽ മെസ്സി.ഈ ലോകകപ്പ് താങ്കളുടേതാണ്.

പ്രായം കൊണ്ടും വേഗം കൊണ്ടും കാൽപന്തുകളിയിലെ താരോദയമായ കിലിയൻ എംബാപ്പയാണോ പരിചയം കൊണ്ടും തന്ത്രങ്ങൾ കൊണ്ടും മിശിഹയായി അവരോധിക്കപ്പെട്ടു ലയണൽ മെസ്സിയാണോ..?കാലം തീരുമാനിക്കട്ടെ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News