November 14, 2022
November 14, 2022
അൻവർ പാലേരി
ദോഹ : ഖത്തർ ലോകകപ്പിനെതിരെ തുടർച്ചയായ ആരോപണങ്ങളുമായി ചില പടിഞ്ഞാറൻ മാധ്യമങ്ങൾ ആക്രമണങ്ങൾ തുടരുമ്പോഴും ഖത്തറിലെ ഇന്ത്യക്കാരുടെ ലോകകപ്പ് ആവേശവും പിന്തുണയും ലോകമാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്.കഴിഞ്ഞ വെള്ളിയാഴ്ച ദോഹ കോർണിഷ് അലകടലാക്കിയ ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളാണെന്ന കാര്യവും പല മാധ്യമങ്ങളും പ്രത്യേകം ചൂണ്ടികാണിക്കുന്നു.
ദോഹ കോർണിഷിൽ ലയണൽ മെസ്സി, നെയ്മർ, ഹാരി കെയ്ൻ എന്നിവരുടെ ആരാധകർ ദോഹ കോർണിഷിൽ നടത്തിയ മാർച്ചിൽ ആയിരങ്ങളാണ് പങ്കെടുത്തത്.ഇവരിൽ ഭൂരിഭാഗവും ഖത്തറിലെ 7.5 ലക്ഷം വരുന്ന ഇന്ത്യൻ കുടിയേറ്റ സമൂഹത്തിലെ വലിയൊരു ഭാഗവും ഉൾപ്പെടുന്ന, ഇന്ത്യൻ ഫുട്ബോളിന്റെ കോട്ടയായ കേരളത്തിൽ നിന്നുള്ളവരാണ്'-' ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.സാധാരണഗതിയിൽ ഇത്തരം പ്രകടനങ്ങൾ ഖത്തറിൽ അനുവദിക്കാറില്ലെന്നും ഇന്ത്യക്കാരുടെ ആവേശപ്പൊരിച്ചിലിൽ അത്ഭുതം രേഖപ്പെടുത്തിയ എ.എഫ്.പി റിപ്പോർട്ടർ കൂട്ടിച്ചേർത്തു.“പോലീസിനോട് മുൻകൂട്ടി പറഞ്ഞിരുന്നു, ഇത് ഞങ്ങളുടെ ദിവസമാണ്,”-ഒരു ആരാധകൻ പ്രതികരിച്ചു.ഇതിനിടെ,ഖത്തറിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടോ എന്ന എ.എഫ്.പിയുടെ ചോദ്യത്തിനും മെസിയുടെ ജെഴ്സിയണിഞ്ഞ മലയാളിയായ ഒരു ആരാധകൻ ഒരുളക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തു.
"ഇതാണ് ഞങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം,"
Why can’t they believe that Indians, like other countries, enjoy the World Cup and are going out and having fun? When you don’t have a country participating, you pick a team so you feel you’re a part of the World Cup and cheer. We all do it!
— Khalifa Al Haroon - Mr. Q (@iloveqatar) November 13, 2022
അതേസമയം,ഇന്ത്യക്കാരുടെ ഈ ആവേശത്തെ കരിതേച്ചു കാണിക്കാനും ചില പടിഞ്ഞാറൻ മാധ്യമങ്ങൾ തുടക്കം മുതൽ രംഗത്തെത്തിയിരുന്നു.ഇതിന് മറുപടിയുമായി ഖത്തറിലെ പ്രമുഖ സോഷ്യൽ മീഡിയ താരമായ മിസ്റ്റർ ക്യൂ എന്ന പേരിൽ അറിയപ്പെടുന്ന ഖലീഫ അൽ ഹാറൂണിനെ പോലുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
'ലോകകപ്പ് ആവേശത്തിൽ പങ്കെടുക്കാൻ ഇന്ത്യക്കാർക്കും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ളവർക്കും ഖത്തർ പണം നൽകിയെന്നാണ് ചില പടിഞ്ഞാറൻ മാധ്യമങ്ങൾ പറയുന്നത്.ഫാൻ സോണുകളിൽ അവരെ അനുവദിക്കില്ലെന്ന് അവർ ആദ്യം അവകാശപ്പെട്ടു.ഇപ്പോൾ അവരെ ഫാൻ സോണുകളിലേക്ക് ക്ഷണിക്കുക മാത്രമല്ല പണം നൽകിയിട്ടുണ്ടെന്നുമാണ് പറയുന്നത്. എന്താണ്ഇതിലെ യുക്തി?!' തങ്ങളുടെ രാജ്യം ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്നില്ലെങ്കിലും മറ്റു രാജ്യങ്ങളിൽ നടക്കുന്ന ലോകകപ്പിൽ പോലും ഇന്ത്യക്കാർ തങ്ങൾക്കിഷ്ടപ്പെട്ട ടീമുകൾക്കൊപ്പം നിന്ന് ആഹ്ളാദത്തിൽ പങ്കുചേരുന്നവരാണെന്ന കാര്യം ഈ മാധ്യമങ്ങൾ എന്തുകൊണ്ട് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യക്കാർക്കുള്ള ഖലീഫ അൽ ഹാറൂണിന്റെ നിർദേശം ഇങ്ങനെ :
"(വിമർശകരെ)അവഗണിക്കുക, നാളെ ഇല്ല എന്ന മട്ടിൽ നിങ്ങൾ ആഘോഷിക്കുക. നിങ്ങൾ ഈ രാജ്യത്തിനായി കഠിനാധ്വാനം ചെയ്തു, നിങ്ങൾക്ക് ആസ്വദിക്കാനുള്ള സമയമാണിത്!"
ഖത്തർ വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്നും ഭിന്ന ലൈംഗിക സമൂഹങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്നും ആരോപിച്ച് ചില മാധ്യമങ്ങൾ ഖത്തർ ലോകകപ്പിന്റെ ശോഭ കെടുത്താൻ ശ്രമിക്കുമ്പോഴാണ് മലയാളികൾ ഉൾപ്പെടുന്ന ഖത്തറിലെ ഇന്ത്യൻ സമൂഹം ലോകമാധ്യമങ്ങളിൽ ഇടം നേടിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.