September 14, 2022
September 14, 2022
ദോഹ: യഥാർത്ഥ പാട്ടിനെ മുറിവേൽപിക്കാതെയുള്ള പരീക്ഷണങ്ങളും ഫ്യുഷൻ വകഭേദങ്ങളും കുഴപ്പമില്ലെന്നും എന്നാൽ സംഗീതസംവിധായകന്‍ സൃഷ്ടിച്ച ഒരു യഥാര്‍ഥ സംഗീതത്തെ മുറിവേല്‍പിക്കരുതെന്നും ഗായിക കെ,എസ് ചിത്ര.
ഈ മാറ്റങ്ങള്‍ ആസ്വദിക്കുന്ന ഒരു വിഭാഗമുണ്ടെന്നും അവർ പറഞ്ഞു. സെപ്റ്റംബര്‍ 16 വെള്ളിയാഴ്ച ദോഹയില്‍ നടക്കുന്ന 'ഇന്ദ്രനീലിമ' സംഗീത സായാഹ്നത്തിനായി എത്തിയ കെ.എസ്. ചിത്ര വാര്‍ത്തസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് സംഗീതലോകത്തെ പുതുതലമുറ പരീക്ഷണങ്ങളോടുള്ള തന്‍റെ നിലപാട് വ്യക്തമാക്കിയത്.
'മറ്റുള്ള സംഗീതജ്ഞര്‍ തയാറാക്കി പാടി പ്രശസ്തമാക്കിയ പാട്ടുകളിലെ പരീക്ഷണത്തേക്കാള്‍ നല്ലത് സ്വന്തമായൊരു പാട്ട് ചിട്ടപ്പെടുത്തി ആസ്വാദകരിലെത്തിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
നാലു വര്‍ഷത്തെ ഇടവേളക്കുശേഷം ഖത്തറില്‍ സംഗീതപരിപാടിയുമായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ദോഹ വ്യക്തിപരമായി ഏറെ വിശേഷപ്പെട്ട നഗരമാണെന്നും അവര്‍ പറഞ്ഞു.
വെള്ളിയാഴ്ച ദോഹ അല്‍അറബി സ്പോര്‍ട്സ് ക്ലബിലാണ് 'ഇന്ദ്രനീലിമ' സംഗീതസായാഹ്നം. ചിത്രക്കൊപ്പം സംഗീതസംവിധായകനും ഗായകനുമായ ശരത്, കെ.കെ. നിഷാദ്, നിത്യാമാമന്‍ തുടങ്ങിയ ഗായകര്‍ ഉള്‍പ്പെടെ ഇരുപതോളം കലാകാരന്മാര്‍ വേദിയിലെത്തും. മലയാള മനോരമയും ഫെഡറല്‍ ബാങ്കുമാണ് പരിപാടിയുടെ സംഘാടകര്‍. മൂന്നു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്സ് വഴി ലഭ്യമാണെന്ന് സംഘാടകര്‍ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ കെ.എസ്. ചിത്ര, ഇവന്റ് ഡയറക്ടര്‍ വിന്‍സ് മാങ്ങാടന്‍, മലയാള മനോരമ ലേഖിക ശ്രീദേവി ജോയ്, ഫെഡറല്‍ ബാങ്ക് റിലേഷന്‍ഷിപ് മാനേജര്‍ നിഖില്‍ പി.എം, റേഡിയോ സുനോ എം.ഡി കൃഷ്ണകുമാര്‍, ആര്‍ജെ അപ്പുണ്ണി എന്നിവര്‍ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക