August 23, 2020
August 23, 2020
ദോഹ : വോട്ടവകാശത്തിനായി നിരന്തരം മുറവിളി കൂട്ടാറുള്ള പ്രവാസി മലയാളികൾ അതിനുള്ള അവസരം ലഭിച്ചപ്പോൾ പിറകോട്ടു പോകുന്നതായി സൂചന. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ലഭിച്ച അവസരം പല പ്രവാസികളും പാഴാക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ നേരത്തെ തുടങ്ങിയിട്ടുണ്ടെങ്കിലും പലരും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാതെ മാറി നിൽക്കുകയാണ്. ഈ മാസം 26 നാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയ പരിധി അവസാനിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, തദ്ദേശസ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ലോക്‌സഭാ വോട്ടര്‍ പട്ടികക്ക് പകരം കഴിഞ്ഞ പ്രാവശ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാലത്ത വോട്ടര്‍ പട്ടികയാണ് പരിഗണിക്കുക.. അന്നത്തെ പട്ടികയില്‍ ഉള്‍പ്പെട്ട പലരും മരിച്ചുപോകുകയും സ്ഥലം മാറിപ്പോകുകയുമെല്ലാം ചെയ്തതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടിക പുതുക്കുന്നത്. ഈ സാഹചര്യത്തിൽ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ ചേരാന്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം.
http://www.lsgelection.kerala.gov.in/ എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ലളിതമായ രീതിയില്‍ വെറും പത്തു മിനുട്ട് കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാം. മാത്രമല്ല, പാസ്‌പോര്‍ട്ടും മറ്റും ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്താല്‍ മതി. തപാല്‍ വഴി അയക്കേണ്ടതില്ല. രേഖകൾ പോസ്റ്റ് വഴി അയക്കണമെന്നായിരുന്നു നേരത്തെ നിയമം.എന്നാല്‍, നാട്ടിലുള്ള പ്രവാസികള്‍ പോലും ഇതില്‍ വേണ്ടത്ര താല്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തകനായ അബ്ദുള്‍ റഊഫ് കൊണ്ടോട്ടി പറയുന്നു. കൊവിഡ് കാരണത്താലും മറ്റും പതിനായിരക്കണക്കിന് പ്രവാസികൾ നിലവില്‍ നാട്ടിലുണ്ട്. നിയമപരമായി ഇവർ ഇപ്പോഴും പ്രവാസികളാണ്. പേര് രെജിസ്റ്റർ ചെയ്‌താൽ ഇവർക്ക് വോട്ട് ചെയ്യാൻ കഴിയും. ഉദാഹരണത്തിന് ആയിരക്കണക്കിന് പ്രവാസികളുള്ള തന്റെ മുന്‍സിപ്പാലിറ്റിയില്‍ വെറും മൂന്നു പ്രവാസികളാണ് വോട്ടറായതെന്ന് അദ്ദേഹം പറയുന്നു -അതാവട്ടെ തന്റെ ഭാര്യയും മകളുമാണെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍ നേടിയ വോട്ടവകാശം വിനിയോഗിക്കാനുള്ള അടിസ്ഥാന കടമ്പയായ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുകയെന്ന പ്രക്രിയ എല്ലാ പ്രവാസികളും പ്രാധാന്യത്തോടെ കാണണമെന്ന് അദ്ദേഹം ഉൾപെടെയുള്ള സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.