February 03, 2021
February 03, 2021
ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകള്‍ക്കും വിലക്കേർപ്പെടുത്തിയത് ഖത്തറിനായിരിക്കും ഏറ്റവുമധികം പ്രയോജനം ചെയ്യുകയെന്ന് വിലയിരുത്തൽ. ബ്രിട്ടനിലേക്കും പുറത്തേക്കും ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള സ്ഥലം എന്ന പദവി നിലവില്‍ കൈവശമുള്ള ദുബായിയെ മറികടന്ന് ദോഹയ്ക്ക് ഈ നേട്ടത്തിലെത്താന്‍ കഴിയുമൈന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.
2020 ഡിസംബറില്‍ 1,86,000 യാത്രക്കാരുള്ള ഏറ്റവും വലിയ ലക്ഷ്യസ്ഥാനമായിരുന്നു ദുബായ്. 2019 ഡിസംബര്‍ മാസത്തിലുണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇത്. 94,000 യാത്രക്കാരുള്ള ആംസ്റ്റര്‍ഡാമാണ് രണ്ടാം സ്ഥാനത്തുള്ളത്.
എന്നാല്‍ അതിനുശേഷം യു.കെ എല്ലാ അവധിക്കാല യാത്രകളും നിരോധിച്ചു. ജനുവരി 23 മുതല്‍ നെതര്‍ലാന്റ്‌സ് യു.കെയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിലത്തിറക്കി.
60,000 യാത്രക്കാരോടെ മൂന്നാം സ്ഥാനത്തുള്ള ടെനറൈഫിന് വില്ലനായത് സ്പാനിഷ് സര്‍ക്കാറിന്റെ യാത്രാ വിലക്കാണ്.
നാലാം സ്ഥാനത്താണ് ഖത്തർ തലസ്ഥാനമായ ദോഹ. ഖത്തര്‍ എയര്‍വെയ്‌സിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ദോഹയിലെത്തുന്ന യാത്രക്കാര്‍ എല്ലാ രാജ്യങ്ങളും ആവശ്യപ്പെടുന്നതു പോലെ 10 ദിവസത്തെ സെല്‍ഫ് ഐസൊലേഷന് വിധേയരായാല്‍ മാത്രം മതിയാവും.. ഇതിനപ്പുറമുള്ള യാതൊരു നിയന്ത്രണങ്ങളും ഖത്തര്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല.
ജനുവരിയിലെയും ഫെബ്രുവരിയിലെയും യാത്രക്കാരുടെ എണ്ണം ഡിസംബറിലെ 59,000 എന്ന സംഖ്യയുമായി പൊരുത്തപ്പെടാന്‍ സാധ്യതയില്ലെങ്കിലും വിമാന സര്‍വ്വീസുകള്‍ ഇപ്പോഴും തുടരുകയാണ്. ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് എല്ലാ ദിവസവും ഖത്തര്‍ എയര്‍വെയ്‌സിന്റെ നാല് വിമാന സര്‍വ്വീസുകളാണ് നിലവിലുള്ളത്. കൂടാതെ മാഞ്ചസ്റ്ററില്‍ നിന്നും ദിവസം ഒന്നോ രണ്ടോ സര്‍വ്വീസുകള്‍ ദോഹയിലേക്ക് ഉണ്ട്.
സ്‌കോട്ട്‌ലാന്റിന്റെ തലസ്ഥാനമായ എഡ്ഡിന്‍ബര്‍ഗില്‍ നിന്ന് ദോഹയിലേക്ക് ഓരോ ആഴ്ചയും നിരവധി വിമാനസര്‍വ്വീസുകള്‍ ഉണ്ട്. എന്നാല്‍ സ്‌കോട്ട്‌ലാന്റിന്റെ ഐസൊലേഷന്‍ സംബന്ധിച്ച നിയമം ഈ സര്‍വ്വീസുകളെ ബാധിച്ചേക്കാം.
ദി അങ്കര്‍ റിപ്പോര്‍ട്ടിന്റെ എഡിറ്ററും ഈസി ജെറ്റ് ആന്‍ഡ് ഗോയുടെ മുന്‍ നെറ്റ്‌വര്‍ക്ക് പ്ലാനറുമായ റാല്‍ഫ് അങ്കര്‍ ആണ് ഡിസംബറിലെ കണക്കുകള്‍ ക്രോഡീകരിച്ച് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
'40 വര്‍ഷം മുമ്പ് ആരും കേട്ടിട്ടു പോലുമില്ലാതിരുന്ന സ്ഥലമായ ദോഹ ഇന്ന് യാത്രക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനമാകുമെന്ന് ഏത് സാഹചര്യത്തിലും വിദൂരമായി പോലും ആരും കരുതിയിരുന്നില്ല.' -റാല്‍ഫ് അങ്കര്‍ പറയുന്നു.ഡിസംബറിലെ ട്രാഫിക്കിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനത്തില്‍ അയര്‍ലാന്റിലെ ഡബ്ലിന്‍ അഞ്ചാം സ്ഥാനത്തും സ്‌പെയിനിലെ മാഡ്രിഡ് ആറാം സ്ഥാനത്തും ഇസ്താംബൂള്‍ ഏഴാം സ്ഥാനത്തും പാരീസ് എട്ടാം സ്ഥാനത്തുമാണ്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.