Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
വെറുതെയല്ല ഫ്രാൻസിന്റെ 'മുറുമുറുപ്പ്',ഖത്തർ ലോകകപ്പിനെതിരായ പ്രചാരണത്തിൽ യു.എ.ഇയും പങ്കാളിയായതായി വെളിപ്പെടുത്തൽ

October 12, 2022

October 12, 2022

അൻവർ പാലേരി
ദോഹ : ഖത്തർ ലോകകപ്പിനെതിരെ പ്രതിലോമപരമായ നിലപാടുകൾ സ്വീകരിക്കാൻ ഫ്രാൻസിനെ പ്രേരിപ്പിച്ചതിന് പിന്നിൽ യു.എ.ഇയിലെ ലോബിയിങ് സംഘമാണെന്ന് വെളിപ്പെടുത്തൽ.പാരീസ് ആസ്ഥാനമായ ഓറിയന്റ് XXI നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജൂലൈ 18 മുതൽ, ഫ്രഞ്ച് വാർത്താ ഔട്ട്‌ലെറ്റ് ഫ്രാൻസിലെ യുഎഇ ലോബിയിംഗ് ശ്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയിരുന്നതായും  യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ (MBZ) പാരീസിലേക്കുള്ള സന്ദർശന വേളയിലാണ് ഇതാരംഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഓറിയൻറ് XXI-ന്റെ കണ്ടെത്തൽ പ്രകാരം,ബ്രിട്ടീഷ് പ്രോജക്റ്റ് അസോസിയേറ്റ്‌സിന്റെ ഫ്രഞ്ച് അനുബന്ധ സ്ഥാപനം, മാധ്യമ സ്ഥാപനങ്ങൾ, തിങ്ക് ടാങ്കുകൾ എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളും ഈ പ്രചാരണ കാമ്പയിനിൽ പങ്കാളികളായിട്ടുണ്ട്.

മുസ്ലീം ബ്രദർഹുഡുമായി ബന്ധപ്പെടുത്തി ഖത്തറിനെതിരെ നേരത്തെ ഉന്നയിക്കപ്പെട്ട അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉൾപെടെ കുത്തിപ്പൊക്കിയാണ് ഇത്തരമൊരു നീക്കം നടത്തിയത്.ആഗോള തീവ്രവാദ സംഘങ്ങൾക്ക് ധനം സഹായം നൽകുന്നുവെന്ന വ്യാജ പ്രചാരണം ഉൾപെടെ ഖത്തറിനെ  "ഭീകരവാദവുമായി" ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണങ്ങളിലാണ് ഇവർ പ്രധാനമായും ശ്രദ്ധ ചെലുത്തിയതെന്നും ഓറിയന്റ XXI വിശദീകരിക്കുന്നുണ്ട്.

“ഒരു പ്രത്യേക തരം നിരർത്ഥകമായ വാദങ്ങളെ അടിസ്ഥാനമാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള മാധ്യമ അന്തരീക്ഷം സൃഷ്ടിക്കാൻ നടത്തിയ വലിയ ആക്രമണമാണ് ഇതിലൂടെ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞത്. ബ്രദർഹുഡിനെ ഭീകരതയുമായി യാന്ത്രികമായി ബന്ധപ്പെടുത്തുകയും മുസ്ലീം ബ്രദർഹുഡിന് ഖത്തർ ധനസഹായം നൽകുന്നുവെന്നും  വ്യവസ്ഥാപിതമായി സ്ഥാപിക്കാനുള്ള വൈജ്ഞാനിക യുദ്ധമായിരുന്നു ഇത്"-ഇന്റലിജൻസ് ഓൺലൈനിന്റെ ചീഫ് എഡിറ്റർ പിയറി ഗാസ്റ്റിനോ പറഞ്ഞു.

മുസ്‌ലിം ബ്രദർഹുഡിന് ഖത്തർ ധനസഹായം നൽകുന്നുവെന്ന് ആരോപിച്ച് 2017ൽ യു.എ.ഇ ഉൾപ്പെടെയുള്ള ചില അയൽ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത് മേഖലയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു.പിന്നീട് സൗദിയിലെ അൽ ഉലയിൽ ചേർന്ന പ്രത്യേക ഉച്ചകോടിയെ തുടർന്ന് ഖത്തറും മറ്റ് ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായെങ്കിലും അബുദാബി ഇപ്പോഴും മാനസികമായി അകൽച്ച തുടരുകയാണ്.

ഖത്തർ ലോകകപ്പ് അടുത്തതോടെ ഡെയ്‌ലി മെയിൽ ഉൾപ്പെടെയുള്ള ചില ബ്രിട്ടീഷ് പത്രങ്ങളും നിക്ഷിപ്ത താല്പര്യമുള്ള ചില അമേരിക്കൻ മാധ്യമങ്ങളും ഖത്തറിനെതിരെയുള്ള ആക്രമങ്ങൾക്ക് മൂർച്ഛ കൂട്ടിയിരുന്നു.ഇതിനു പിന്നാലെ ഫ്രാൻസിലെ ചില നഗരമേയർമാരും ഖത്തറിലെ വിദേശതൊഴിലാളികളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഖത്തറിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.ഖത്തർ ലോകകപ്പിനായി ഫാൻസോണുകൾ ഒരുക്കുന്നതിനും പൊതുസ്ഥലങ്ങളിൽ വലിയ സ്‌ക്രീനുകളിൽ ലോകകപ്പ് മത്സരങ്ങൾ പ്രദര്ശിപ്പിക്കുന്നതിനും ഫ്രാൻസിലെ ചില നഗര മേയർമാർ വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് ഓറിയന്റ XXIന്റെ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാകുന്നത്.

അതേസമയം,വിദേശതൊഴിലാളികളുടെ ജീവിതസാഹചര്യം ചൂണ്ടിക്കാട്ടി ചില മാധ്യമങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് അന്താരാഷ്ട്ര തൊഴിൽ സംഘടനയിൽ നിന്നോ ആംനസ്റ്റി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയിൽ നിന്നോ ഫിഫയിൽ നിന്നോ വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News