July 10, 2023
July 10, 2023
അൻവർ പാലേരി
ദോഹ : ഞായറാഴ്ച ഉച്ചക്ക് ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി യാത്ര നീട്ടിയതിനെ തുടർന്ന് കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ അനുഭവിച്ചത് മണിക്കൂറുകൾ നീണ്ടുനിന്ന ദുരിതം.നിശ്ചിത സമയം കഴിഞ്ഞിട്ടും കൃത്യമായ വിവരം നൽകുകയോ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്യാത്തതിരുന്നതിനാൽ യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്നാണ് ഒടുവിൽ പോലീസ് എത്തി രംഗം ശാന്തമാക്കിയത്.ഇന്നലെ രാത്രിയോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ചക്ക് 12.25 ന് ദോഹയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്-തിരുവനന്തപുരം IX 374 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് ഇതേ തുടർന്ന് മണിക്കൂറുകളോളം ദുരിതം നേരിട്ടത്.വിമാനം റൺവേയിൽ നിന്ന് യാത്ര തിരിച്ചെങ്കിലും പറന്നുയരുന്നതിന് മുമ്പ് റൺവേയിൽ തന്നെ ഒരു മണിക്കൂറിലധികം നിർത്തിയിടുകയായിരുന്നു.സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് യാത്ര മുടങ്ങിയതെന്നാണ് വിവരം.അതേസമയം എയർകണ്ടീഷൻ പോലുമില്ലാതെ ഒരു മണിക്കൂറിലധികം വിമാനത്തിനുള്ളിൽ കഴിയേണ്ടിവന്നതായി യാത്രക്കാർ 'ന്യൂസ്‌റൂമിനോട് പറഞ്ഞു.പിന്നീട് യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്നാണ് തിരികെ വിമാനത്താവളത്തിൽ എത്തിച്ച് വെള്ളവും ഭക്ഷണവും ഉൾപ്പെടെ നൽകാൻ വിമാനക്കമ്പനി അധികൃതർ തയ്യാറായതെന്നും യാത്രക്കാർ പറഞ്ഞു.രാത്രി 9 മണിയോടെയാണ്
പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും ഉൾപെടുന്ന യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയത്.
വിമാനം എപ്പോൾ യാത്ര തിരിക്കുമെന്ന ചോദ്യത്തിന് വിമാനക്കമ്പനിയിൽ നിന്ന് ഇപ്പോഴും കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് സൂചന.അതേസമയം,ഇന്ന് വൈകീട്ടോടെ വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടുമെന്നാണ് ലഭ്യമായ വിവരം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe