September 08, 2019
September 08, 2019
വാഷിങ്ടണ്‍: താലിബാനുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താലിബാന്‍ നേതാക്കളുമായി ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന രഹസ്യ ചര്‍ച്ച റദ്ദാക്കിയതായി ട്രംപ് അറിയിച്ചു. കാബൂളില്‍ താലിബാന്‍ നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് നടപടി.
അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് ട്രംപ് താലിബാന്‍ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ച് അപ്രതീക്ഷിത നീക്കം നടത്തുകയായിരുന്നു. എന്നാല്‍ താലിബാന്‍ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകാനില്ലെന്ന് ട്രംപ് അറിയിച്ചു. താലിബാന് പുറമെ അഫ്ഗാന്‍ പ്രസിഡന്റുമായും ചര്‍ച്ച നടത്തിവരികയായിരുന്നു ട്രംപ്.
ഖത്തറിന്റെ മധ്യസ്ഥതയിൽ ഒൻപത് തവണകളായി ദോഹയിൽ നടത്തിവന്ന സമാധാന ചർച്ചകൾ ഫലപ്രാപ്തിയോട് അടുത്ത് നിൽക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം.എന്നാൽ ചർച്ചകൾക്ക് നി തയാറാവില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം ദോഹയിൽ നടക്കുന്ന സമാധാന ചർച്ചകളെ ബാധിക്കുമോ എന്ന് വ്യക്തമല്ല.അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈനികരെ പിന്‍വലിക്കാന്‍ തയ്യാറായാല്‍ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നായിരുന്നു താലിബാനുമായുള്ള സമാധാന ഉടമ്പടി. എന്നാല്‍ ഒൻപത് തവണ ചര്‍ച്ചകള്‍ പൂർത്തിയാക്കിയിട്ടും താലിബാന്‍ ഭീകരാക്രമണം അവസാനിപ്പിക്കാന്‍ തയ്യാറാവാത്തത് അനുരഞ്ജന നീക്കങ്ങൾക്ക് തിരിച്ചടിയായേക്കുമെന്ന് തന്നെയാണ് സൂചന.