February 17, 2021
February 17, 2021
ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്ക് നാണക്കേടായി പാകിസ്താന്‍ കോടതിയുടെ പരാമര്‍ശം. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത 23 പേരുടെ കേസില്‍ വാദം കേള്‍ക്കവെ ഇസ്‌ലാമാബാദ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് അത്തര്‍ മിനല്ലയാണ് അയല്‍രാജ്യമായ ഇന്ത്യയെ പരാമര്‍ശിച്ചത്.
'എല്ലാവരുടെയും ഭരണഘടനാവകാശം സംരക്ഷിക്കപ്പെടണം. ഇത് ഇന്ത്യയല്ല, പാകിസ്താനാണ്.' -ഇതായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയ്ക്ക് അന്താരാഷ്ട്രതലത്തില്‍ നാണക്കേടായിരിക്കുകയാണ് ഈ പരാമര്‍ശം. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന തരത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെ നടപടികളാണ് ഇത്തരമൊരു പരാമര്‍ശം പാക് കോടതിയില്‍ നിന്ന് ഉണ്ടാവാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരു ജനാധിപത്യ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അത്തര്‍ മിനല്ല പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് ഒരിക്കലും അങ്ങനെ ചെയ്യാന്‍ കഴിയില്ല. നമ്മള്‍ വിമര്‍ശനങ്ങളെ ഭയക്കാന്‍ പാടില്ലെന്നും എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അവാമി വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെയും (എ.ഡബ്യു.പി) പതൂണ്‍ തവാഫുസ് മൂവ്‌മെന്റിന്റെയും (പി.ടി.എം) 23 പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു ഇസ്‌ലാമാബാദ് ഹോക്കോടതി. പി.ടി.എം നേതാവും പ്മുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മന്‍സൂര്‍ പഷ്തീനിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ചതിനാണ് ഇവരെ ജനുവരി 28 ന് ഇസ്‌ലാമാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റമാണ് പൊലീസ് ഇവര്‍ക്കുമേല്‍ ചുമത്തിയത്.
ചീഫ് ജസ്റ്റിസ് അത്തര്‍ മിനല്ല
അതേസമയം ഇവര്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും പാകിസ്താന്‍ സര്‍ക്കാര്‍ പിന്‍വലിച്ചതായി വാദം കേള്‍ക്കുന്നതിനിടെ പാക് ഡെപ്യൂട്ടി കമ്മീഷണര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ 1997 ലെ ഭീകരവാദ വിരുദ്ധ നിയമത്തിലെ ഏഴാം വകുപ്പ് ഇവര്‍ക്കെതിരായ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിചട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് അറസ്റ്റിലായവര്‍ക്കെതിരെ ഈ വകുപ്പ് ചുമത്തിയത് എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റിനോട് വിശദീകരണം ചോദിച്ചിട്ടുമുണ്ട്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.