March 21, 2021
March 21, 2021
ഗാസ: ഇന്ന് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ മാതൃദിനമാണ്. മാതൃദിനത്തില്‍ മാത്രമല്ല, വര്‍ഷത്തില്‍ എല്ലാ ദിവസവും അമ്മമാര്‍ക്കൊപ്പം കഴിയാന്‍ കൊതിക്കുന്നവരാണ് എല്ലാ മക്കളും. എന്നാല്‍ ഇവിടെ ഒരു ഒരു അമ്മയും മക്കളും തങ്ങളുടേതല്ലാത്ത, തികച്ചും രാഷ്ട്രീയമായ കാരണങ്ങളാല്‍ വേര്‍പെട്ട് കഴിയുകയാണ്. ഈ മാതൃദിനത്തിലും അവര്‍ക്ക് കൂട്ട് എന്നെങ്കിലും പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുമെന്ന പ്രതീക്ഷ മാത്രമാണ്.
ഗാസ നിവാസിയാണ് നിവീന്‍ ഗര്‍ഖൗദ്. അഞ്ച് മക്കളാണ് അവര്‍ക്ക്. എന്നാല്‍ ഇന്ന് മക്കളില്‍ നാല് പേരും അവര്‍ക്കൊപ്പമില്ല. മൂന്ന് വര്‍ഷത്തിലേറെയായി അവര്‍ തന്റെ നാല് മക്കളില്‍ നിന്ന് വേര്‍പെട്ട് കഴിയുകയാണ്.
പിതാവിനൊപ്പം താമസിക്കാനായി 2018 ല്‍ നിവീന്‍ തന്റെ നാല് മക്കളെ വെസ്റ്റ് ബാങ്കിലെ നഗരമായ കാല്‍ഖിലിയയിലേക്ക് അയച്ചു. അതിനു ശേഷം ഇന്ന് വരെ തന്റെ അവര്‍ക്ക് മക്കളെ കാണാന്‍ കഴിഞ്ഞിട്ടില്ല. അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളെയും ഇസ്രയേലിനെയും വേര്‍തിരിച്ചുകൊണ്ട് ഇസ്രയേല്‍ സൈന്യം നിര്‍മ്മിച്ച മതിലിന് കിഴക്കാണ് കാല്‍ഖിലിയ.
ഗാസ മുനമ്പിനെ വേര്‍തിരിക്കുന്ന അതിര്‍ത്തിയിലെ വേലിക്ക് പടിഞ്ഞാറ് ജുഹര്‍ എഡീക്ക് എന്ന ഗ്രാമത്തിലാണ് നിവീന്‍ ഗര്‍ഖൗദിന്റെ വീട്. ഈ വേലിയും വെസ്റ്റ് ബാങ്കിലെ സൈനിക മതിലും മറികടന്ന് തന്റെ മക്കളുടെ അടുത്തെത്താന്‍ അവരെ ഇസ്രയേല്‍ അനുവദിക്കുന്നില്ല. ഇടയ്ക്കുള്ള ഫോണ്‍വിളികള്‍ മാത്രമാണ് 120 കിലോമീറ്റര്‍ അകലെയുള്ള മക്കളുമായി ആ അമ്മയ്ക്ക് ആകെയുള്ള ബന്ധം.
'മാതൃദിനത്തില്‍ എന്റെ കുട്ടികളോടൊപ്പം ഇരിക്കുന്നതല്ലാതെ മറ്റൊന്നും എന്നെ തൃപ്തിപ്പെടുത്തില്ല. എന്റെ കുട്ടികള്‍ക്കൊപ്പം ഒരു മണിക്കൂര്‍ സമയമെങ്കിലും ചെലവഴിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍...' -നിവീന്‍ ഗര്‍ഖൗദ് നിസ്സഹായയായി പറയുന്നു.
1967 ലെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്തതും കൈവശം വയ്ക്കുന്നതുമായ പ്രദേശങ്ങളിലെ സങ്കീര്‍ണ്ണവും കര്‍ശനവുമായ നിയന്ത്രണങ്ങളാണ് ഈ കുടുംബം വേര്‍പിരിഞ്ഞതിന് കാരണം.
സ്വന്തം പൗരന്മാരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ആവശ്യമാണെന്ന് ഇസ്രയേല്‍ പറയുന്നു. എന്നാല്‍ ഇത് അന്യായമായും ഏകപക്ഷീയമായുമുള്ള രീതിയിലാണ് ചെയ്യുന്നതെന്നാണ് പലസ്തീനികള്‍ പറുന്നത്.
ഗാസയ്ക്ക് പുറത്തുള്ള തന്റെ കുടുംബം നന്നായി ജീവിക്കുന്നുണ്ടാകുമെന്നാണ് ഗര്‍ഖൗദ് കരുതുന്നത്. എന്നെങ്കിലുമൊരുനാള്‍ തനിക്ക് അവരോടൊപ്പം ചേരാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
'മൂന്ന് വര്‍ഷമായി എന്റെ കുടുംബത്തിനൊപ്പം ചേരാന്‍ ഞാന്‍ നിരന്തരമായി പരിശ്രമിക്കുന്നു. എന്നാല്‍ അതൊന്നും പ്രയോജനപ്പെട്ടില്ല. എനിക്കും എന്റെ കുട്ടികള്‍ക്കും ഇടയില്‍ ചെക്ക് പോയിന്റുകള്‍ നിലനില്‍ക്കുന്നു.' -ഗര്‍ഖൗദ് പറഞ്ഞു.
അതേസമയം മാനുഷിക പരിഗണന ആവശ്യമായവരുടെ അസാധാരണ കേസുകളില്‍ മാത്രമാണ് പലസ്തീനികള്‍ക്ക് ഇസ്രയേലിലേക്ക് കടക്കാന്‍ അനുവാദം നല്‍കുന്നതെന്ന് ഇസ്രയേല്‍ പറയുന്നു. പലസ്തീന്‍ നിയന്ത്രിക്കുന്നത് ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പായ ഹമാസ് ആയതിനാലാണ് ഈ നിയന്ത്രണം. ഇസ്രയേലിലേക്ക് കടക്കാനുള്ള നിവീന്‍ ഗര്‍ഖൗദിന്റെ അപേക്ഷ സൂക്ഷ്മമായി പരിശോധിച്ചതാണ്. ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് അവരുടെ അപേക്ഷ നിരസിക്കപ്പെട്ടതെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.