March 30, 2021
March 30, 2021
ദോഹ: ഖത്തറിലെ സ്ത്രീകളുടെ 'ദുരവസ്ഥ'യെ കുറിച്ചുള്ള ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടിനെതിരെ ഖത്തറിലെ സ്ത്രീകള്‍ രംഗത്ത്. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സംസാരിക്കേണ്ടതില്ലെന്നും തങ്ങളുടെ കാര്യങ്ങളില്‍ ഇടപെടരുതെന്നും ഖത്തറിലെ സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നു.
ഖത്തരി സ്ത്രീകളുടെ നേട്ടങ്ങളെ കുറിച്ച് ഒരക്ഷരം പറയാതെ ഖത്തരി സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട് പറയാന്‍ ശ്രമിക്കുന്നതെന്ന് ഖത്തരി മാധ്യമപ്രവര്‍ത്തകയായ എല്‍ഹാം ബാദര്‍ പറഞ്ഞു.
'മനപൂര്‍വ്വമോ അല്ലാതെയോ ഖത്തരി സ്ത്രീകളുടെ ചരിത്രവും നേട്ടങ്ങളും നിങ്ങള്‍ അവഗണിച്ചു. ഖത്തരികള്‍ എന്ന നിലയില്‍ ഞങ്ങള്‍ രാജ്യത്തിന്റെ പിന്തുണയോടെ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്. ഖത്തറിലെ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്ന സാങ്കല്‍പ്പിക സിദ്ധാന്തങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.' -എല്‍ഹാം ബാദര്‍ പറഞ്ഞു.
'ഖത്തരി സ്ത്രീകളായ ഞങ്ങള്‍ ബാഹ്യ ഇടപെടലുകളെ തള്ളുന്നു' എന്നാണ് ട്വിറ്റര്‍ ഉപഭോക്താവായ മറിയം അല്‍ ഖതര്‍ പറഞ്ഞത്. 'ഞങ്ങളുടെ മൂല്യങ്ങളിലും വിശ്വാസങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ വിസമ്മതിക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനും ഞങ്ങളുടെ അവകാശങ്ങള്‍ ആവശ്യപ്പെടാനും ഞങ്ങള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനെ ചുമതലപ്പെടുത്തിയിട്ടില്ല. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ മതം ഞങ്ങള്‍ക്ക് ആ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്.' -മറിയം പറഞ്ഞു.
'ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഇടപെടലുകള്‍ നിര്‍ത്തുക എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഖത്തറും ഖത്തരി സ്ത്രീകളും നിങ്ങളുടെ വിഷയമല്ല. ഞങ്ങള്‍ക്കു വേണ്ടി നിലകൊള്ളാനും ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാനും ഞങ്ങള്‍ക്ക് കഴിയും. ഇസ്ലാം ഞങ്ങള്‍ക്ക് നല്‍കിയതും ഞങ്ങളുടെ പുരുഷന്മാരും സര്‍ക്കാറും സംരക്ഷിച്ചതുമായ ഞങ്ങളുടെ അവകാശങ്ങളില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.' -ഇതായിരുന്നു മറ്റൊരു ട്വീറ്റ്.
ഖത്തറിനെ പ്രതിരോധിച്ചുകൊണ്ടുള്ളതായിരുന്നു ഭൂരിഭാഗം ട്വീറ്റുകളും. ഇസ്ലാമും ഖത്തറും തങ്ങള്‍ക്ക് മതിയായ അവകാശങ്ങളും സംരക്ഷണവും നല്‍കിയിട്ടുണ്ടെന്നാണ് സ്ത്രീകള്‍ പറയുന്നത്.
ഖത്തരി മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ പ്രതിച്ഛായയെ മനഃപൂര്‍വ്വം ഇകഴ്ത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മറ്റൊരു ട്വിറ്റര്‍ ഉപഭോക്താവ് പറഞ്ഞു.
'ഞാന്‍ ചെയ്യേണ്ടതെല്ലാം ഒരു പുരുഷനുമായി ബന്ധപ്പെട്ടിരിക്കുന്നു' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പുരുഷ രക്ഷാകര്‍തൃത്വ സമ്പ്രദായം ജീവിതത്തെ പ്രതികൂലമായി ബാധിച്ച 50 ഖത്തരി സ്ത്രീകളുടെ അഭിമുഖങ്ങളാണ് ഉള്‍പ്പെടുത്തിയത്. വാഹനം ഓടിക്കാനോ വിദേശയാത്ര നടത്താനോ പഠിക്കാനോ ജോലി ചെയ്യാനോ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാനോ തങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നാണ് അഭിമുഖത്തില്‍ സ്ത്രീകള്‍ പറഞ്ഞത്. ഇത് അവരുടെ മാനസികാരോഗ്യത്തെ വരെ ബാധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.