August 25, 2021
August 25, 2021
ദോഹ : അഫ്ഗാനിസ്ഥാനിൽ നിന്നും ഖത്തറിലേക്ക് അഭയാർഥികളുടെ കുത്തൊഴുക്ക് തുടരുന്നതിനിടെ, ഇവർക്കുള്ള അമേരിക്കൻ ക്യാമ്പിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഖത്തർ അമേരിക്കയോട് ആവശ്യപ്പെട്ടു. നിലവിൽ അഫ്ഗാൻ പൗരന്മാരും, യുഎസ് സേനയിലെ അവശേഷിച്ച അംഗങ്ങളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ഖത്തറിലെ അമേരിക്കൻ ക്യാമ്പിലുള്ളത്. ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും അഫ്‌ഗാനിൽ നിന്നുള്ള വിമാനങ്ങളെ സ്വീകരിക്കുന്നുണ്ടെങ്കിലും ഖത്തറിലെ വിവിധ ക്യാമ്പുകൾ നിറഞ്ഞുകവിയുകയാണ്.ഖത്തറിന്റെ മേൽനോട്ടത്തിലുള്ള ക്യാമ്പുകളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കിയപ്പോൾദോഹയിലെ അമേരിക്കൻ ക്യാമ്പിൽ അഭയാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തത് വിദേശ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
അമേരിക്കയുടെ നിയന്ത്രണത്തിൽ നടത്തിവരുന്ന ഈ ക്യാമ്പുകളിലെ ശോചനീയാവസ്ഥയെ കുറിച്ച് പലരും പരസ്യമായി തന്നെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ഭക്ഷണം, വെള്ളം തുടങ്ങിയവയുടെ ദൗർലഭ്യത്തിന് പുറമെ ശുചിമുറികളുടെ എണ്ണക്കുറവും അഭയാർത്ഥികളെ വലയ്ക്കുന്നുണ്ട്. ഈ പ്രശ്നങ്ങളൊക്കെയും കഴിവതും വേഗം പരിഹരിക്കാൻ അമേരിക്കൻ അംബാസിഡർ ജോൺ ഡെസ്റോച്ചറോട് ആവശ്യപ്പെട്ടതായി ഖത്തർ വിദേശ മന്ത്രാലയം അറിയിച്ചു. അടിസ്ഥാനസൗകര്യങ്ങൾക്കൊപ്പം അഫ്‌ഗാനികളുടെ ആരോഗ്യപരിപാലനത്തിലും അമേരിക്ക ശ്രദ്ധ പുലർത്തുന്നില്ലെന്ന ആരോപണമുയരുന്നുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക.