December 01, 2019
December 01, 2019
ദോഹ : ഏഷ്യാകപ്പിൽ യു.എ.ഇ ക്കെതിരെ നേടിയ ചരിത്ര വിജയം ആവർത്തിക്കാനൊരുങ്ങി ഖത്തർ. പതിനൊന്നു മാസത്തെ ഇടവേളക്ക് ശേഷമാണ് ദോഹയിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിൽ ഇരു ടീമുകളും നാളെ കളിക്കളത്തിൽ നേർക്കുനേർ പോരാട്ടത്തിന് ഇറങ്ങുന്നത്. 2019 ജനുവരി 29 ന് അബുദാബിയിൽ നടന്ന ഏഷ്യാകപ്പ് സെമിഫൈനലിന്റെ ആവേശപ്പോരാട്ടത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് യു.എ.ഇക്കെതിരെ ഖത്തർ നാല് ഗോളുകൾക്ക് ചരിത്രവിജയം കുറിച്ചത്. ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയുടെ മണ്ണിൽ നിന്ന് ആതിഥേയ രാജ്യത്തിനെതിരെ നേടിയ ചരിത്ര വിജയം ലോകമാധ്യമങ്ങൾ പോലും വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തിയത്. സ്റ്റേഡിയത്തിൽ ഖത്തർ കളിക്കാർക്ക് നേരെ ഗാലറിയിൽ നിന്നും ചെരിപ്പും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞതും ഏറെ വിവാദമായി.
അതേസമയം, ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെടാനുള്ള സാധ്യതകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നാളെ ദോഹയിലെ ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിൽ വീണ്ടും ഇരു ടീമുകളും നേർക്കുനേർ വരുന്നത്. കളിയിൽ ആര് ജയിക്കുമെന്ന ആകാംക്ഷയ്ക്ക് പുറമെ കളിക്ക് ശേഷമുള്ള പ്രതികരണങ്ങളും നിലപാടുകളും എങ്ങനെയായിരിക്കുമെന്ന ജിജ്ഞാസയും നാളത്തെ മത്സരത്തിന് ആ വേശം വർധിപ്പിക്കുന്നുണ്ട്. ഏഷ്യാകപ്പിലേറ്റ കനത്ത പരാജയത്തിന് പകരമായി ഖത്തറിന്റെ മണ്ണിൽ നിന്ന് ആതിഥേയ രാജ്യത്തിനെതിരെ വിജയം നേടാൻ കഴിഞ്ഞാൽ യു.എ.ഇ ക്ക് അത് വലിയ നേട്ടമാകും. അങ്ങനെ സംഭവിച്ചാൽ യു.എ.ഇ കളിക്കാരെ സംബന്ധിച്ചിടത്തോളം നാളെ ദേശീയ ദിനം ആഘോഷിക്കുന്ന സ്വന്തം രാജ്യത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം കൂടിയായിരിക്കുമത്. എന്നാൽ ഖത്തറാണ് നാളെ യു.എ.ഇ യുടെ ഗോൾവലയിൽ ഇടിച്ചു കയറി ചരിത്രം ആവർത്തിക്കുന്നതെങ്കിൽ കാൽപന്തുകളിയിലെ ഖത്തറിന്റെ ആധിപത്യത്തിന് അത് കൂടുതൽ ശക്തി പകരും.
കളിയിൽ ആരുജയിച്ചാലും മുഴുവൻ ജിസിസി രാജ്യങ്ങളും മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതോടെ യഥാർത്ഥ വിജയം സംഭവിച്ചു കഴിഞ്ഞുവെന്ന കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിമിന്റെ പ്രസ്താവന ഏറെ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. ഉപരോധത്തിലൂടെ ഖത്തറിലെയും അയൽരാജ്യങ്ങളിലെയും ജനങ്ങളുടെ മനസിലുണ്ടായ സ്പർധയുടെയും അകൽചയുടെയും മുറിവുകൾ കാൽപന്തുകളിയിലൂടെ തുന്നിക്കെട്ടാൻ കഴിയുമെന്ന പ്രതീക്ഷയാണ് മർസൂഖി പങ്കുവെച്ചത്.
എന്തായാലും നാളത്തെ മത്സരം കൂടുതൽ സൗഹൃദപരമായ അന്തരീക്ഷത്തിൽ അത്യന്തം വാശിയേറിയ മത്സരമായിരിക്കുമെന്ന് ഉറപ്പാണ്. ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ നാളെ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും പ്രാഥമിക റൌണ്ട് മത്സരം ഫൈനലിന് തുല്യമാണെന്ന് ഖത്തറിന്റെ പരിശീലകൻ ഫെലിക്സ് സാഞ്ചസ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റ കളിക്കാരുടെ മെഡിക്കൽ റിപ്പോർട്ടുകളും മറ്റും പരിശോധിക്കുകയാണെന്നും വിജയത്തെ കുറിച്ച് മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നാളത്തെ മത്സരത്തിൽ മൂന്നു ഗോളുകൾക്കെങ്കിലും ജയിക്കാനാവുമെന്ന് ഖത്തറിന്റെ പ്രതിരോധ താരം മുസാബ് ഖാദർ പ്രത്യാശ പ്രകടിപ്പിച്ചു.
നാളെ വൈകീട്ട് 5.30 ന് ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഖത്തർ - യു.എ.ഇ മത്സരം നടക്കുന്നത്.