February 14, 2022
February 14, 2022
ദോഹ : പൊതുജനാരോഗ്യ വിഷയത്തിൽ ഖത്തർ നടത്തിയ രണ്ടാം ആരോഗ്യ കോൺഫറൻസ് വൻ വിജയമായതായി കണക്കുകൾ. നാല് ദിവസങ്ങളിലായി ദോഹയിൽ അരങ്ങേറിയ കോൺഫറൻസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം ആരോഗ്യ വിദഗ്ധരാണ് പങ്കെടുത്തത്. ഹമദ് കോർപറേഷൻ നടത്തിയ കോൺഫറൻസിൽ ഖത്തർ ആരോഗ്യ മന്ത്രാലയം, പി.എച്ച്.സി.സി, ഖത്തർ യൂണിവേഴ്സിറ്റി, ഖത്തർ ബയോബാങ്ക് തുടങ്ങിയവരും സംയുക്ത സംഘടകരായി.
നവംബറിൽ നടക്കാനിരിക്കുന്ന ഫുട്‍ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളാണ് കോൺഫറൻസിൽ പ്രധാനമായും വിഷയമായത്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ലോകകപ്പ് നടത്തുമ്പോൾ ഉണ്ടാവുന്ന വെല്ലുവിളികൾ കോൺഫറൻസിൽ സൂക്ഷ്മമായി വിലയിരുത്തി. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്‌റോസ് അഥനോം തുടങ്ങിയവരും കോൺഫറൻസിൽ പങ്കെടുത്തിരുന്നു. 2010 ൽ ഖത്തറിന് ലോകകപ്പ് വേദി ലഭിക്കുമ്പോൾ ഉള്ള സാഹചര്യമല്ല നിലവിൽ ഉള്ളതെന്നും, കോവിഡ് സൃഷ്‌ടിച്ച വെല്ലുവിളിയെ നേരിടാനുള്ള കരുത്ത് ഖത്തറിനുണ്ടെന്നും കോൺഫറൻസ് വിലയിരുത്തി. പങ്കെടുത്ത അയ്യായിരം പ്രതിനിധികൾക്കും ഖത്തറിലെ ആരോഗ്യ സാഹചര്യത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിക്കാൻ കോൺഫറൻസ് അവസരമൊരുക്കി.