September 07, 2020
September 07, 2020
ദോഹ:ഖത്തറിൽ തൊഴിലാളികൾക്കുള്ള മിനിമം വേതനം നൽകിയില്ലെങ്കിൽ പതിനായിരം റിയാൽ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഈയിടെ ഒപ്പുവെച്ച തൊഴിൽ നിയമ ഭേദഗതി അനുസരിച്ച് 1000 ഖത്തർ റിയാലാണ് തൊഴിലാളിക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ വേതനം. താമസവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ 1800 റിയാൽ പ്രതിമാസം നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ ഒരു വര്‍ഷം തടവും 10,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഡയറക്ടര്‍ ഫഹദ് അല്‍ ദോസരി അറിയിച്ചു. ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നേരത്തേ തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് ഒരു മാസം തടവും 6,000 റിയാല്‍ വരെ പിഴയുമായിരുന്നു പരമാവധി ശിക്ഷ നൽകിയിരുന്നത്. അതേസമയം,നിലവില്‍ മിനിമം വേതനത്തില്‍ കൂടുതല്‍ ലഭിക്കുന്നവരുടെ കാര്യത്തിൽ ഈ നിയമം ബാധകമല്ലെന്നും ദോസരി പറഞ്ഞു. തൊഴിലാളികളുടെ താമസം സംബന്ധിച്ച നിയമം ലംഘിച്ചാല്‍ ആറ് മാസം തടവും 2000 റിയാല്‍ മുതല്‍ ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാർഹിക തൊഴിലാളികൾ ഉൾപെടെ രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പുവരുത്തുന്ന തൊഴിൽ നിയമ ഭേദഗതിയിൽ ഈയിടെയാണ് അമീർ ഒപ്പുവെച്ചത്. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു ആറ് മാസത്തിനകം നിയമം പ്രാബല്യത്തിൽ വരും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ(https://chat.whatsapp.com/CBMN98lmaxKAloQZGgZT5s) വാട്സ്ആപ് ലിങ്കിൽ ചേരുക.