January 13, 2021
January 13, 2021
ദോഹ : അൽ ഉല കരാറിനെ തുടർന്ന് ഖത്തർ,ഈജിപ്ഷ്യൻ നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും ഉടൻ കൈറോവിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്.ഉഭയകക്ഷി സഹകരണവും വിവിധ പദ്ധതികൾ പൂർത്തിയാക്കുന്നതിന് കുറിച്ചതും ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്ന് അൽ അറബിയെ ടെലിവിഷൻ ഉദ്ധരിച്ച് സ്പുട്നിക് ന്യൂസ് റിപ്പോർട്ട് ചെയ്തു.
'ഖത്തറിൽ നിന്ന് ഈജിപ്തിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുന്നതിനുള്ള ആദ്യപടിയാണ്, അതിനുശേഷം വിവിധ മേഖലകളിൽ സഹകരണം പുനരാരംഭിക്കുന്നതിന് നയതന്ത്ര ഉദ്യോഗസ്ഥരും സുരക്ഷാ പ്രതിനിധികളും തമ്മിലുള്ള ഏകോപന യോഗങ്ങൾ ഉടൻ നടക്കും' - ഉന്നത വൃത്തങ്ങലെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ വ്യക്തമാക്കി.
2017 ജൂൺ അഞ്ചിന് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ഖത്തരി കമ്പനികളുടെ ഈജിപ്തിലെ വിവിധ പദ്ധതികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുകയായിരുന്നു.ഇവ പുനരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംയുക്ത യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.
ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് സൗദിയിലെ അൽ ഉലയിൽ ചേർന്ന നാല്പതാമത് ജിസിസി ഉച്ചകോടിയിലാണ് മൂന്നര വര്ഷം നീണ്ട ഉപരോധത്തിന് അവസാനമായത്. ഇതിനു പിന്നാലെ ഖത്തറിലേക്കുള്ള വ്യോമപാതകൾ തുറന്നതായി ഈജിപ്ത് അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക