December 19, 2019
December 19, 2019
ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മലേസ്യൻ തലസ്ഥാനമായ കൊലാലംപൂരിലെത്തി.
ഇസ്‌ലാമോഫോബിയ ഉൾപെടെ ആഗോള മുസ്ലിംകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത കൊലാലംപൂർ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്നലെ രാത്രിയോടെ മലേസ്യയിൽ എത്തിയത്. മലേസ്യൻ വിദേശകാര്യമന്ത്രി മസ്‌ലീ ബിൻ മാലിക്, ഉച്ചകോടിയുടെ സെക്രട്ടറി ജനറൽ ശംസുദ്ധീൻ ഉസ്മാൻ, മലേസ്യയിലെ ഉന്നതതല ഉദ്യോഗസ്ഥർ, മലേസ്യയിലെ ഖത്തർ സ്ഥാനപതി ഫഹദ് ബിൻ മുഹമ്മദ് ഖഫൂദ്, എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അമീറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഖത്തർ ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുത്ത ശേഷമാണ് അമീർ മലേസ്യയിലേക്ക് യാത്ര തിരിച്ചത്. ഇസ്‌ലാം ഭീതിയും ദാരിദ്ര്യവും ഉൾപെടെയുള്ള പ്രധാന വിഷയങ്ങളാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യുക. മലേസ്യൻ പ്രധാനമന്ത്രി ഡോ.മഹാതിർ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സൗദി സന്ദർശനത്തിലായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. പകരം വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഉച്ചകോടിയിൽ പങ്കെടുക്കും.
52 രാജ്യങ്ങളിൽ നിന്നുള്ള 250 ഓളം പ്രതിനിധികളും 150 മലേസ്യൻ പ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും വിദഗ്ധരും ഉച്ചകോടിയിൽ പങ്കെടുക്കും. അതേസമയം, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷന് എതിരായല്ല ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.