August 19, 2019
August 19, 2019
ദോഹ: രാജ്യത്തെ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികളുടെ ജോലി സമയം ആഴ്ചയില്‍ 30 മണിക്കൂറാക്കി കുറയ്ക്കാന്‍ ആവശ്യമുയരുന്നു.. കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടത്.. ദോഹ ഇന്റര്‍നാഷല്‍ ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് സ്വദേശികളുടെ തൊഴിൽ -കുടുംബ അനുപാതത്തെ അടിസ്ഥാനമാക്കി സര്‍വേ നടത്തിയത്.
സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും കുടുംബമൊത്തുള്ള ഉല്ലാസങ്ങള്‍ക്കുമായി കൂടുതല്‍ സമയം വേണമെന്നാണ് ഖത്തര്‍ പൗരന്മാരുടെ ആവശ്യം. സ്ത്രീകൾക്ക് വേതനത്തോടെയുള്ള പ്രസവാവധി 90 ദിവസമാക്കി കൂട്ടണമെന്നും ആവശ്യമുണ്ട്. നിലവില്‍ 60 ദിവസമാണ് പ്രസവാവധി അനുവദിക്കുന്നത്.
കൂടുതല്‍ സമയം തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന പുതിയ സാമ്പത്തികക്രമം കുടുംബ ജീവിതത്തെ ബാധിക്കുകയും കുട്ടികള്‍ക്കു ലഭിക്കേണ്ട പരിചരണങ്ങള്‍ വേണ്ടത്ര ലഭിക്കാതെ പോകുന്നതായും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.