January 22, 2021
January 22, 2021
ദോഹ: ജനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍ മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം (എം.എം.ഇ). ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാന്‍ ജനങ്ങള്‍ തങ്ങളുടെ ഭക്ഷണ ശീലത്തില്‍ മാറ്റം വരുത്തണമെന്ന് എം.എം.ഇയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടര്‍ മസൂദ് ജാറല്ലാഹ് അല്‍ മാരി അഭ്യര്‍ത്ഥിച്ചു.
'ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഖത്തര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളില്‍ പൗരന്മാരും പ്രവാസികളും തങ്ങളുടെതായ പങ്ക് വഹിക്കേണ്ടതാണ്. ഭക്ഷ്യമാലിന്യങ്ങള്‍ കുറയ്ക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് വലിയ പങ്കുണ്ട്.' -ഖത്തര്‍ ടി.വിയിലെ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഭക്ഷ്യമാലിന്യത്തെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് ഒരു സന്ദേശം നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നു. ശുദ്ധമായ ഭക്ഷണം പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്നതിന് സ്വകാര്യമേഖലയുടെ സഹായത്തോടെ രാജ്യം വളരെയേറെ പരിശ്രമിച്ചു. മുന്‍സിപ്പാലിറ്റികളുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രങ്ങളിലും മാലിന്യ ശേഖരണ കേന്ദ്രങ്ങളിലും വലിയ അളവില്‍ ഭക്ഷ്യമാലിന്യങ്ങള്‍ ഉള്ളതായി കാണുന്നുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ ചെലുത്തുന്ന സമയത്താണ് ഇത്തരത്തില്‍ ഭക്ഷണം പാഴാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ വിതരണ ശൃംഖലയില്‍ നിന്നും ഭക്ഷ്യമാലിന്യങ്ങള്‍ കുറയ്ക്കാനായി ഭക്ഷ്യമാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടി മന്ത്രാലയം ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ പദ്ധതികളില്‍, പ്രത്യേകിച്ച് ഭക്ഷ്യസംസ്‌കരണ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ അദ്ദേഹം സ്വകാര്യമേഖലയോട് ആവശ്യപ്പെട്ടു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.